ഒന്നാം വായന
വെളിപാടിന്റെ പുസ്തകത്തിൽനിന്ന്
(സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയ ഒരു സ്ത്രീ)
സ്വർഗത്തിൽ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ടുനക്‌ഷത്രങ്ങൾകൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നില വിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി. സ്വർഗത്തിൽ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരു ഉഗ്ര സർപ്പം. അതിന് ഏഴു തലയും പത്തു കൊമ്പും. തലകളിൽ ഏഴു കിരീടങ്ങൾ. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു. അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദൺഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവൻ. അവളുടെ ശിശു ദൈവത്തിന്റെയും അവിടത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു. ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. സ്വർഗത്തിൽ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാൻ കേട്ടു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
നിൻ്റെ വലത്തുവശത്ത് ഓഫീർസ്വർണമണിഞ്ഞ രാജ്ഞി നില്ക്കുന്നു.
നിൻെറ വലത്തുവശത്ത് ഓഫീർസ്വർണമണിഞ്ഞ രാജ്ഞി നില്ക്കുന്നു.
നിൻ്റെ വലത്തുവശത്ത് ഓഫീർസ്വർണമണിഞ്ഞ രാജ്ഞി നില്ക്കുന്നു.
മകളേ, കേൾക്കുക, ചെവിചായിച്ചു ശ്രദ്‌ധിക്കുക; നിൻ ജനത്തെയും പിതൃഭവനത്തെയും മറക്കുക.
നിൻ്റെ വലത്തുവശത്ത് ഓഫീർസ്വർണമണിഞ്ഞ രാജ്ഞി നില്ക്കുന്നു.
അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും, അവൻ നിൻെറ നാഥനാണ്.
നിൻ്റെ വലത്തുവശത്ത് ഓഫീർസ്വർണമണിഞ്ഞ രാജ്ഞി നില്ക്കുന്നു.
ആഹ്ളാദഭരിതരായി അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു.
നിൻ്റെ വലത്തുവശത്ത് ഓഫീർസ്വർണമണിഞ്ഞ രാജ്ഞി നില്ക്കുന്നു.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(പ്രഥമഫലം ക്രിസ്‌തുവാണ്; അനന്തരം അവിടത്തേക്കുള്ളവർ)
സഹോദരരേ, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്‌തു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. ഒരു മനുഷ്യൻ വഴി മരണം ഉണ്ടായതുപോലെ, ഒരു മനുഷ്യൻ വഴി ഉത്ഥാനവും ഉണ്ടായി. ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ, ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും. എന്നാൽ, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്‌തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തിൽ അവനുള്ളവരും. അവൻ എല്ലാ ഭരണവും അധികാരവും ശക്തിയും നിർമാർജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമർപ്പിക്കുമ്പോൾ എല്ലാറ്റിന്റെയും അവസാനമാകും. എന്തെന്നാൽ, സകല ശത്രുക്കളെയും തന്റെ പാദസേവകരാക്കുന്നതുവരെ അവിടന്ന് വാഴേണ്ടിയിരിക്കുന്നു. മരണമെന്ന അവസാന ശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! പരിശുദ്ധ മറിയം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; മാലാഖവൃന്ദങ്ങൾ ആനന്ദത്തിലാറാടുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. വിനീതരെ അവിടന്ന് ഉയർത്തി)
ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്രപുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്‌മാവു നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗൃഹീതയാണ്; നിൻെറ ഉദരഫലവും അനുഗൃഹീതം. എൻെറ കർത്താവിൻെറ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്! ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എൻ്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി.
കർത്താവ് അരുൾചെയ്‌ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
മറിയം പറഞ്ഞു:
എന്റെ ആത്മാവ് കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു.എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.
അവിടന്ന് തന്റെ ദാസിയുടെ താഴ്‌മ കടാക്ഷിച്ചു.ഇപ്പോൾ മുതൽ സകലതലമുറകളും എന്നെ ‘ഭാഗ്യവതി’ എന്നു പ്രകീർത്തിക്കും.
ശക്തനായവൻ എനിക്കു വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടത്തെ നാമം പരിശുദ്‌ധമാണ്.അവിടത്തെ ഭക്തരുടെമേൽ തലമുറകൾ തോറും അവിടന്ന് കരുണ വർഷിക്കും.അവിടന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു.ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു;എളിയവരെ ഉയർത്തി.വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി;സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട് അവിടന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കൻമാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ. മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.




