സ്വന്തം ലേഖകൻ
എറണാകുളം: കേരള ലത്തീൻ സഭയുടെയും സമുദായത്തിന്റെയും നവീകരണവും ശക്തീകരണവും ലക്ഷ്യമാക്കി 2027 മുതൽ നടപ്പിലാക്കാനുള്ള ദശവത്സര അജപാലന പദ്ധതിയുടെ രൂപീകരണ ശില്‌പശാല ആഗസ്റ് 29-ന് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS) ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്‌ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ശില്‌പശാലയ്ക്ക് സിസിബിഐ യുടെ ദേശീയ അജപാലനപദ്ധതി രൂപീകരണത്തിന് നേതൃത്വം നല്‌കിയ റവ.ഡോ.ജോ സേവ്യർ എസ്.ജെ. നേതൃത്വം നല്കും.
കെആർഎൽസിസിയുടെ രജത ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന അജപാലന പദ്ധതിയുടെ രൂപീകരണ ശില്‌പശാലയിൽ കെആർഎൽസിബിസിയുടെ എല്ലാ കമ്മിഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും. കമ്മിഷനുകളുടെ സെക്രട്ടറിമാരും സംഘടനകളുടെ പ്രസിഡന്റുമാരും കൂടാതെ, ഓരോ കമ്മീഷനുകളിലും സംഘടനകളിലുംനിന്നുമുള്ള അനുയോജ്യരായ മൂന്ന് പ്രതിനിധികളും കൂടി ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് കെആർഎൽസിസി ആവശ്യപ്പെട്ടിട്ടുള്ളത്.
2017-ൽ വല്ലാർപാടത്ത് നടന്ന മിഷൻ കോൺഗ്രസ്സിൽ സമാരംഭിച്ച ദശവത്സരപദ്ധതിയുടെ തുടർച്ചയായും ആഗോള സഭയിലെ സിനഡൽ ചിന്തകളുടെ ചൈതന്യത്തിലും ഇന്ത്യയിലെ ലത്തീൻ മെത്രാൻ സമിതി (സിസിബിഐ) തയ്യാറാക്കിയിട്ടുള്ള അജപാലനപദ്ധതിയുടെ പശ്ചാത്തലത്തിലുമായിരിക്കും ദശവത്സര അജപാലന പദ്ധതി രൂപീകരിക്കുന്നതെന്ന് അജപാലനപദ്ധതി രൂപീകരണ കമ്മറ്റി കൺവീനർ ബിഷപ് ഡെന്നിസ് കുറുപ്പശേരി അറിയിച്ചു.
കെ.ആർഎൽസിസിയുടെ കഴിഞ്ഞ നാല് അസംബ്ലികളിൽ വിവിധ കമ്മീഷനുകളും സംഘടനകളുമായി ബന്ധപ്പെട്ട് വിശദമായ കൂടിയാലോചനയും ആശയ രൂപീകരണവും നടത്തിയിരുന്നുവെന്നും, ഓരോ കമ്മീഷന്റെയും സംഘടനയുടെയും ദശവത്സര അജപാലന പദ്ധതി തയാറാക്കുന്ന പ്രക്രിയയിൽ സഹായിക്കുന്നതിന് പ്രാപ്‌തരായവരെയാണ് പ്രതിനിധികളായി നിയോഗിക്കേണ്ടതെന്നും കെ.ആർ.എൽ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. ജിജു ജോർജ് അറക്കത്തറ പറഞ്ഞു.
2026 ഒക്ടോബർ 21-ന് എറണാകുളത്ത് ലത്തീൻ സഭയിലെ എല്ലാ അഭിവന്ദ്യ പിതാക്കന്മാരും അജപാലന പദ്ധതി രൂപീകരണ ടീം അംഗങ്ങളും പങ്കെടുക്കുന്ന സംയുക്ത ശില്പശാലയിലായിരിക്കും ദശവത്സര അജപാലന പദ്ധതിക്ക് അന്തിമ രൂപം നൽകുക.




