സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: യാമപ്രാർത്ഥനകൾ നമ്മുടെ ദൈനംദിന ജീവിതത്തെ വിശുദ്ധീകരിക്കുന്നുവെന്ന് ലെയോ പാപ്പാ പറഞ്ഞു. ഓഗസ്റ്റ് 05 ബുധനാഴ്ച പൊതുകൂടിക്കാഴ്ചാവേളയിൽ ആരാധനാക്രമവുമായി ബന്ധപ്പെട്ട “സാക്രോസാന്ക്തും കൊൺചീലിയും” എന്ന പ്രമാണരേഖയെ ആധാരമാക്കി സഭാ ജീവിതത്തിൽ യാമപ്രാർത്ഥനകളുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ വിശദീകരിക്കുകയായിരുന്നു.
ജ്ഞാനസ്നാനം സ്വീകരിച്ചവരുടെയും, സമൂഹങ്ങളുടെയും സാധാരണ ജീവിതത്തിൽ, യാമപ്രാർത്ഥനകൾ കൂടുതൽ സ്വാഗതം ചെയ്യപ്പെടുകയും, ജീവിക്കുകയും വേണമെന്നും, പ്രാർത്ഥിക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്ന പലർക്കും, പ്രത്യേകിച്ച് പുതുക്രിസ്ത്യാനികൾക്ക്, ഈ യാമപ്രാർത്ഥനകൾ, ക്രിസ്തീയ പ്രാർത്ഥനയുടെ പാതയും, പാഠശാലയും വാഗ്ദാനം ചെയ്യുന്നതായി പാപ്പാ പറഞ്ഞു
എല്ലാ ആഴ്ചയും, എല്ലാ ദിവസവും, വിശുദ്ധ കുർബാനയും, യാമപ്രാർത്ഥനകളും, പരിശുദ്ധാത്മാവിനെ തന്റെ ശരീരത്തിലൂടെ പ്രവഹിപ്പിക്കുന്ന സഭയുടെ ജീവന്റെ ശ്വാസമാണ്. ഈ പ്രാർത്ഥനയിലൂടെ, മനുഷ്യരാശിയെ മുഴുവൻ തന്നോട് അടുപ്പിക്കുകയും, തന്റെ ദിവ്യഗാനാലാപനത്തിൽ അവിടുന്ന് ഏവരെയും പങ്കുകാരാക്കുകയും ചെയ്യുന്നു. അങ്ങനെ, അനുദിനം, നാം കൂടുതൽ കൂടുതൽ പെസഹാ രഹസ്യവുമായി ബന്ധപ്പെട്ടിരിക്കുകയും, അവനുമായി പൊരുത്തപ്പെടുകയും ചെയ്യണമെന്ന് പാപ്പാ ആഹ്വനം ചെയ്തു.
വിശുദ്ധ കുർബാനയോട് ചേർന്നുനിൽക്കുന്നതും അതിന്റെ പ്രകാശത്തെ വ്യാപിപ്പിക്കുന്നതുമായ യാമപ്രാർത്ഥനകൾ നമ്മുടെ ദൈനംദിന ജീവിതത്തെ വിശുദ്ധീകരിക്കുന്നു. രാവിലെ, വിശ്വാസത്തോടും കൃതജ്ഞതയോടും കൂടി നാം ദിവസം ആരംഭിക്കുന്നു; ഉച്ചയ്ക്ക്, അധ്വാനങ്ങൾക്കിടയിൽ വിശ്വസ്തതയോടെ നിലകൊള്ളാനുള്ള ശക്തിക്കായി നാം പ്രാർത്ഥിക്കുന്നു; വൈകുന്നേരം ജോലി കഴിഞ്ഞ് സന്ധ്യാപ്രാർത്ഥന അസ്തമയ നിമിഷങ്ങളെ ധന്യമാക്കുന്നു; രാത്രിയിൽ ദൈവത്തിന്റെ സമാധാനത്തിൽ ആശ്രയിച്ചുകൊണ്ട് നാം ഉറക്കത്തിലേക്ക് നയിക്കപ്പെടുന്നു. ഓരോ പ്രാർത്ഥനാ യാമവും പ്രത്യാശയുടെ അടയാളമാണ്: ഭൂമിയിലെ ഈ തീർത്ഥാടനകാലത്ത്, സഭ മുഴുവനോടും ചേർന്ന് കർത്താവിന്റെ മഹത്വപൂർണ്ണമായ തിരിച്ചുവരവിനായി നാം ജാഗരൂകരായി കാത്തിരിക്കണമെന്ന് പാപ്പാ പറഞ്ഞു.




