ഓഗസ്റ്റ് 10 തിങ്കൾ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(സന്തോഷപൂർവം നല്‌കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്)
സഹോദരരേ, അല്പം വിതയ്ക്കുന്നവൻ അല്‌പം മാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും. ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവർത്തിക്കാൻ. വൈമനസ്യത്തോടെയോ നിർബന്‌ധത്തിനു കീഴ് വഴങ്ങുകയോ ആകരുത്. സന്തോഷപൂർവം നല്‌കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്.
നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങൾ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‌കാൻ കഴിവുറ്റവനാണ് ദൈവം. എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവൻ വാരി വിതറി. അവൻ ദരിദ്രർക്കു ദാനംചെയ്തു. അവന്റെ നീതി എന്നേക്കും നില നില്ക്കുന്നു. വിതക്കാരനു വിത്തും ഭക്ഷിക്കാൻ അപ്പവുംകൊടുക്കുന്നവൻ നിങ്ങൾക്കു വിതയ്ക്കാനുള്ള വിത്തുതരുകയും അതിനെ വർധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്‌ധമാക്കുകയും ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഉദാരമായി വായ്‌പ കൊടുക്കുന്നവന് നൻമ കൈവരും.
കർത്താവിനെ ഭയപ്പെടുകയും അവിടത്തെ കല്‌പനകളിൽ ആ നന്ദിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗ്യ ഹീതമാകും.
ഉദാരമായി വായ്‌പ കൊടുക്കുന്നവന് നൻമ കൈവരും.
ഉദാരമായി വായ്‌പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നൻമ കൈവരും. നീതിമാന് ഒരിക്കലും ഇളക്കംതട്ടുകയില്ല; അവന്റെ സ്‌മരണ എന്നേക്കും നില നില്ക്കും.
ഉദാരമായി വായ്‌പ കൊടുക്കുന്നവന് നൻമ കൈവരും.
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല: അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്. അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവൻ ഭയപ്പെടുകയില്ല; അവൻ ശത്രുക്കളുടെ പരാജയം കാണും.
ഉദാരമായി വായ്‌പ കൊടുക്കുന്നവന് നൻമ കൈവരും.
അവൻ ദരിദ്രർക്ക് ഉദാരമായി ദാനം ചെയ്യുന്നു. അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവൻ അഭിമാനത്തോടെ ശിരസ്‌സുയർത്തി നിൽക്കും.
ഉദാരമായി വായ്‌പ കൊടുക്കുന്നവന് നൻമ കൈവരും.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 8:12bc) കർത്താവ് അരുൾചെയ്യുന്നു. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുക യില്ല; അവന് ജീവൻ്റെ പ്രകാശമുണ്ടായിരിക്കും. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ, അതു വളരെ ഫലം പുറപ്പെടുവിക്കും. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തൻ്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്‌ഷിക്കും. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ, ഞാൻ ആയി രിക്കുന്നേടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.




