വിജയനാഥ്
അരുവിക്കര: വിശുദ്ധ മദർ തെരേസയുടെ പാദസ്പർശമേറ്റ നെയ്യാറ്റിൻകര രൂപതയിലെ അരുവിക്കര സെന്റ് അഗസ്റ്റിൻ ഇടവകയിലെ 113-ാമത് തിരുനാൾ ഓഗസ്റ്റ് 20 മുതൽ 28 വരെ ഭക്തിനിർഭരമായ വിവിധ ശുശ്രൂഷകളോടെ ആഘോഷിക്കും.
1979-ൽ ഫാ. ജി. ക്രിസ്തുദാസ് വികാരിയായിരുന്ന കാലത്താണ് വി. മദർ തെരേസ ഈ പള്ളി സന്ദർശിച്ചത്. വിശുദ്ധയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഈ ഇടവക വിശ്വാസികൾക്ക് പ്രത്യേക ആത്മീയ പ്രാധാന്യമുള്ള പള്ളിയായി ഇന്നും അറിയപ്പെടുന്നു.
കപ്പൂച്ചിൻ വൈദികനായിരുന്ന ഫാ. ചാഴ്സിന്റെ നേതൃത്വത്തിൽ 1939 മേയ് 31-ന് ഇന്നത്തെ സ്ഥലത്ത് പള്ളി പ്രവർത്തനങ്ങൾക്ക് തുടക്കമായത്. കാഞ്ഞിരംകുളം, പഴയകട, വ്ളാത്താങ്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയ വിശ്വാസികളാണ് ഇടവകയുടെ വളർച്ചയ്ക്ക് അടിത്തറയിട്ടത്.
ആരംഭത്തിൽ ചാങ്ങ, പിന്നീട് മാണിക്കപ്പുരം ഇടവകകളുടെ ഉപഇടവകയായിരുന്ന അരുവിക്കര പള്ളി, ഫാ.രാജൻ വികാരിയായിരുന്ന കാലത്താണ് (1971–1976) സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടത്. ഫാ. ജി. ക്രിസ്തുദാസിന്റെ നേതൃത്വത്തിലാണ് ‘വെമ്പന്നൂർ പള്ളി’ എന്ന പേര് മാറ്റി ‘ശാന്തിനഗർ പള്ളി’ എന്ന പേര് നൽകിയത്.




