സ്വന്തം ലേഖകൻ
വ്ലാത്താങ്കര: തെക്കൻ കേരളത്തിലെ ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ലാത്താങ്കര സർഗാരോപിതമായ ഫൊറോന പള്ളിയിലെ ഈ വർഷത്തെ തീർത്ഥാടന തിരുനാളിന് തുടക്കമായി. ഓഗസ്റ്റ് 06 വ്യാഴാഴ്ച വൈകുന്നേരം 6 ന് ഇടവക വികാരി ഫാദർ ജോയ് സി. പതാക ഉയർത്തി ആരംഭം കുറിച്ചു. തുടർന്ന് നടന്ന തീർത്ഥാടന പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത എമരിത്തൂസ് ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമികനായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ നിന്നും ധാരാളം തീർത്ഥാടകർ ഈ ദിവസങ്ങളിൽ തീർഥാടനത്തിനായി എത്തിച്ചേരുന്നു. തിരുനാൾ ദിനങ്ങളിൽ രാവിലെ 5 30ന് ജപമാല, പ്രഭാത പ്രാർത്ഥന, പ്രഭാത ദിവ്യബലി എന്നിവയും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 08 ന് രാവിലെ 9 മണിക്ക് ലിജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമീസിയം നേതൃത്വം നൽകുന്ന മരിയൻ സംഗമവും, വ്ളാത്താങ്കര ഫൊറോന വിശ്വാസ പരിശീലന സമിതി നേതൃത്വം നൽകുന്ന അധ്യാപക വിദ്യാർത്ഥി സംഗമവും, ഓഗസ്റ്റ് 09 മുതൽ 13 വരെ ഫാദർ അലോഷ്യസ് കുളങ്ങര നേതൃത്വം നൽകുന്ന ബൈബിൾ കൺവെൻഷനും, ഓഗസ്റ്റ് 14 ന് വൈകുന്നേരം സന്ധ്യാവന്ദനവും തുടർന്ന് ഇലവങ്ങാ മൂല, കാഞ്ഞിരംതോട്ടം, ചെങ്കൽ വഴി പള്ളിയിലേക്ക് എത്തിച്ചേരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷണവും, ഓഗസ്റ്റ് 15 തിരുനാൾ ദിനം രാവിലെ 10ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും ദിവ്യകാരുണ്യപ്രദക്ഷണവും, തിരുസരൂപ പ്രദക്ഷിണവും തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കും.




