ജൂൺ 11 വ്യാഴം
ഒന്നാം വായന
അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(അവൻ പരിശുദ്‌ധാത്‌മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു)
അക്കാലത്ത്, വിശ്വസിച്ച വളരെപ്പേർ കർത്താവിലേക്കു തിരിഞ്ഞു. ഈ വാർത്ത ജറുസലേമിലെ സഭയിലെത്തി. അവർ ബാർ ണബാസിനെ അന്ത്യോക്യായിലേക്കയച്ചു. അവൻ ചെന്ന് ദൈവത്തിന്റെ കൃപാവരം ദർശിച്ചു സന്തുഷ്‌ടനാവുകയും കർത്താവി നോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാൻ അവരെ ഉപദേശിക്കുകയും ചെയ്‌തു. കാരണം, അവൻ പരിശുദ്‌ധാത്‌മാവാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകൾ കർത്താവിൻെറ അനുയായികളായിത്തീർന്നു. സാവുളിനെ അന്വേഷിച്ച് ബാർണബാസ് താർസോസിലേക്കു പോയി.
അവനെ കണ്ടുമുട്ടിയപ്പോൾ അന്ത്യോക്യായിലേക്കു കുട്ടിക്കൊണ്ടുപോന്നു. ഒരു വർഷം മുഴുവൻ അവർ അവിടത്തെ സഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായിൽ വച്ചാണ് ശിഷ്യൻമാർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്.
ഇക്കാലത്ത് ജറുസലേമിൽനിന്നു പ്രവാചകൻമാർ അന്ത്യോക്യായിലേക്കു വന്നു. അവരിൽ ഹാഗാബോസ് എന്നൊരുവൻ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയ ക്ഷാമം ഉണ്ടാകും എന്നു പരിശുദ്ധാതമാവാൽ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ ക്‌ഷാമമുണ്ടായി. ശിഷ്യരെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച് യൂദയായിൽ താമസിച്ചിരുന്ന സഹോദരർക്ക് ദുരിതാശ്വാസം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു. ബാർണബാസും സാവൂളുംവഴി സഹായം ശ്രേഷ്‌ഠൻമാർക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവർ അതു നിർവഹിക്കുകയും ചെയ്തു.
അന്ത്യോക്യായിലെ സഭയിൽ പ്രവാചകൻമാരും പ്രബോധകൻമാരും ഉണ്ടായിരുന്നു – ബാർണബാസ്, നീഗർ എന്നുവിളിക്കപ്പെടുന്ന ശിമയോൻ, കിറേനേക്കാരൻ ലൂസിയോസ്, സാമന്ത രാജാവായ ഹേറോദേസിനോടുകൂടെ വളർന്ന മനായേൻ, സാവൂൾ എന്നിവർ. അവർ കർത്താവിനു ശുശ്രൂഷ ചെയാം ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്‌മാവ് അവരോടു പറഞ്ഞു: ബാർണ ബാസിനെയും സാവൂളിനെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക. ഉപവാസത്തിനും പ്രാർഥനയ്ക്കും ശേഷം അവർ അവരുടെമേൽ കൈവയ്പ് നടത്തി പറഞ്ഞയച്ചു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.
കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കുവിൻ; അവിടന്ന് അദ്‌ഭുതകൃത്യങ്ങൾ ചെയ്ത്‌തിരിക്കുന്നു; അവിടത്തെ കരവും വിശുദ്‌ധഭുജവും വിജയം നേടിയിരിക്കുന്നു.
കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി
കർത്താവ് തന്റെ വിജയം വിളംബരംചെയ്‌തു; അവിടന്ന് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി. ഇസ്രായേൽഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്‌തതയും അവിടന്ന് അനുസ്‌മരിച്ചു.
കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടത്തെ സ്‌തുതിക്കുവിൻ.
കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി
കിന്നരം മീട്ടി കർത്താവിനു സ്‌തുതികളാലപിക്കുവിൻ. വാദ്യഘോഷത്തോടെ അവിടത്തെ പുകഴ്ത്തുവിൻ. കൊമ്പും കാഹളവും മുഴക്കി രാജാവായ കർത്താവിൻെറ സന്നിധിയിൽ ആനന്ദം കൊണ്ട് ആർപ്പിടുവിൻ.
കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 28 : 19, 20b), കർത്താവ് അരുൾചെയ്യുന്നു. നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സൗജന്യമായി നിങ്ങൾക്കു ലഭിച്ചു: സൗജന്യമായി കൊടുക്കുവിൻ)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു:സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിൻ. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും കുഷ്ഠ രോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുയും ചെയ്യുവിൻ. ദാനമായി നിങ്ങൾക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിൻ. നിങ്ങളുടെ അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്. യാത്രയ്ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്. വേല ചെയ്യുന്നവൻ ആഹാരത്തിന് അർഹനാണ്. നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ, അവിടെ യോഗ്യതയുള്ളവൻ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിൻ. നിങ്ങൾ ആ ഭവനത്തിൽ പ്രവേശിക്കുമ്പോൾ അതിനു സമാധാനം ആശംസിക്കണം. ആ ഭവനം അർഹതയുള്ളതാണെങ്കിൽ നിങ്ങളുടെ സമാധാനം അതിൽ വസിക്കട്ടെ. അർഹതയില്ലാത്തതെങ്കിൽ, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.




