ഓഗസ്റ്റ് 06 വ്യാഴം
ഒന്നാം വായന
നാഹും പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(രക്തപങ്കിലമായ നഗരത്തിന് ഹാ കഷ്ടം!)
സദ്വാർത്ത കൊണ്ടുവരുന്നവന്റെ സമാധാനം പ്രഘോഷിക്കുന്നവന്റെ പാദങ്ങൾ അതാ, മലമുകളിൽ! യൂദാ, നീ നിൻെറ ഉത്സവങ്ങൾ ആചരിക്കുകയും നേർച്ചകൾ നിറവേറ്റുകയും ചെയ്യുക. എന്തെന്നാൽ, ഇനി ഒരിക്കലും ദുഷ്ടൻ നിനക്കെതിരേ വരുകയില്ല; അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു. കർത്താവ് യാക്കോബിന്റെ പ്രതാപം പുനഃസ്ഥാപിക്കുന്നു; ഇസ്രായേലിന്റെ പ്രതാപം പോലെതന്നെ. കവർച്ചക്കാർ അത് അപഹരിച്ച് അവരുടെ ശാഖകൾ നശിപ്പിച്ചു. രക്ത പങ്കിലമായ നഗരത്തിന് ഹാ കഷ്ടം!. വ്യാജവും കൊള്ളയുംകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് കവർച്ച ഒഴിയുകയില്ല. ചമ്മട്ടിയുടെ ശബ്ദം, ചക്രങ്ങളുടെ ഇരമ്പൽ, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം, കുതിക്കുന്ന കുതിരപ്പടയാളികൾ, ജ്വലിക്കുന്ന വാൾ, തിളങ്ങുന്ന കുന്തം, നിഹതൻമാരുടെ വ്യൂഹങ്ങൾ, മൃതശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങൾ – അവർ അവയെ ചവിട്ടി കടന്നുപോകുന്നു. ഞാൻ നിന്റെ മേൽ ചളി വാരിയെറിയും. ഞാൻ നിന്നോടു വെറുപ്പോടെ പെരുമാറുകയും നിന്നെ നിന്ദാവിഷയമാക്കുകയും ചെയ്യും. നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന് ഇപ്രകാരം പറയും: നിനെവേ ശൂന്യമായിരിക്കുന്നു; അവളെച്ചൊല്ലി ആരു വിലപിക്കും? അവൾക്കുവേണ്ടി ഞാൻ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും?
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
അവരുടെ വിനാശകാലം ആസന്നമായി, അവരുടെമേൽ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു. കർത്താവു തന്റെ ജനത്തിനുവേണ്ടി നീതി നടത്തും; തന്റെ ദാസരോടു കരുണ കാണിക്കും.
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
ഇതാ, ഞാനാണ്, ഞാൻ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാൻ;മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ; എന്റെ കൈയിൽനിന്നു രക്ഷപ്പെടുത്തുക ആർക്കും സാധ്യമല്ല.
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
തിളങ്ങുന്ന വാളിനു ഞാൻ മൂർച്ച കൂട്ടും; വിധിതീർപ്പ് കൈയി ലെടുക്കും; എന്റെ ശത്രുക്കളോടു ഞാൻ പകവീട്ടും; എന്നെ വെറുക്കുന്നവരോടു പകരം ചോദിക്കും.
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 5:10) നീതിക്കുവേണ്ടി പീഡനമേല്ക്കുന്ന വർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഒരുവൻ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ, ആരെങ്കിലും എനിക്കു വേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതു കണ്ടെത്തും . ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവു നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും? മനുഷ്യപു തൻ സ്വപിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതൻമാരോടൊത്ത് വരാനിരിക്കുന്നു. അപ്പോൾ അവൻ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്കും. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു ദർശിക്കുന്നതിനുമുമ്പ് ഇവിടെ നില്ക്കുന്നവരിൽ ചിലർ മരിക്കുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.




