ഓഗസ്റ്റ് 05 ബുധൻ
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്നു്
(എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്)
കർത്താവ് അരുൾചെയ്യുന്നു. അന്ന് ഞാൻ എല്ലാ ഇസ്രായേൽ ഭവനങ്ങളുടെയും ദൈവമായിരിക്കും; അവർ എന്റെ ജനവുമായിരിക്കും. കർത്താവ് അരുൾചെയ്യുന്നു: വാളിനെ അതിജീവിച്ച ജനം മരുഭൂമിയിൽ കൃപകണ്ടെത്തി. ഇസ്രായേൽ വിശ്രമം കണ്ടെത്താൻ പോവുകയാണ്. വിദൂരത്തിൽനിന്നു കർത്താവ് അവനു പ്രത്യക്ഷനായി അരുൾചെയ്തു. എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും. കന്യകയായ ഇസ്രായേലേ, നിന്നെ ഞാൻ വീണ്ടും പണിതുയർത്തും; നീ വീണ്ടും തപ്പുകൾ എടുത്തു നർത്തകരുടെ നിരയിലേക്കു നീങ്ങും. സമരിയാപർവതങ്ങളിൽ നീ വീണ്ടും മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കും. കൃഷിക്കാർ കൃഷി ചെയ് തു ഫലമനുഭവിക്കും. എഴുന്നേല്ക്കുക, സീയോനിലേക്ക്, നമ്മുടെ ദൈവമായ കർത്താവിന്റെ അടുക്കലേക്ക്, നമുക്കു പോകാം എന്ന് എഫ്രായിം മലമ്പ്രദേശങ്ങളിൽനിന്നു കാവല്ക്കാർ വിളിച്ചുപറയുന്ന ദിവസം വരും.
കർത്താവ് അരുൾചെയ്യുന്നു: യാക്കോബിനെപ്രതി സന്തോഷിച്ചാനന്ദിക്കുവിൻ. ജനതകളുടെ തലവനെക്കുറിച്ച് ആഹ്ലാദാരവം മുഴക്കുവിൻ. കർത്താവ് തൻ്റെ ജനത്തെ, ഇസ്രായേലിൽ അവശേഷിച്ചവരെ, രക്ഷിച്ചിരിക്കുന്നു എന്ന് സ്‌തുതിപാടുവിൻ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഇടയൻ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതുപോലെ കർത്താവ് നമ്മെ പാലിക്കും.
ജനതകളേ, കർത്താവിന്റെ വചനം കേൾക്കുവിൻ, വിദൂര ദ്വീപുകളിൽ അതു പ്രഘോഷിക്കുവിൻ; ഇസ്രായേലിനെ ചിതറിച്ചവൻ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിൻ.
ഇടയൻ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതുപോലെ കർത്താവ് നമ്മെ പാലിക്കും.
കർത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠ കരങ്ങളിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു. ആഹ്ലാദാരവത്തോടെ അവർ സീയോൻമലയിലേക്കു വരും. കർത്താവിന്റെ വിശിഷ്ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകൾ എന്നിവയാൽ അവർ സന്തുഷ്‌ടരാകും.
ഇടയൻ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതുപോലെ കർത്താവ് നമ്മെ പാലിക്കും.
അപ്പോൾ കന്യകമാർ നൃത്തംചെയ്‌ത് ആനന്ദിക്കും; യുവാക്കളും വൃദ്‌ധരും സന്തോഷചിത്തരാകും. ഞാൻ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും,
ഇടയൻ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതുപോലെ കർത്താവ് നമ്മെ പാലിക്കും.
അല്ലേലുയാ !
അല്ലേലൂയാ! (ലൂക്കാ 7: 16b). ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയംചെയ്‌തിരിക്കുന്നു. ദൈവം തൻ്റെ ജനത്തെ സന്ദർശി ച്ചിരിക്കുന്നു. – അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്)
അക്കാലത്ത്, യേശു ഗനേസറത്തുനിന്ന് പുറപ്പെട്ട് ടയിർ, സീദോൻ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോൾ ആ പ്രദേശത്തുനിന്ന് ഒരു കാനാൻകാരി വന്നു കരഞ്ഞപേക്‌ഷിച്ചു: കർത്താവേ, ദാവീദിൻ്റെ പുത്രാ, എന്നിൽ കനിയണമേ! എന്റെ മകളെപിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാൽ, അവൻ ഒരു വാക്കുപോലും ഉത്തരംപറഞ്ഞില്ല. ശിഷ്യൻമാർ അവനോട് അഭ്യർഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലേ വന്നു നിലവിളിക്കുന്നല്ലോ. അവൻ മറുപടി പറഞ്ഞു: ഇസ്രായേൽ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അവൾ അവനെ പ്രണമിച്ച് കർത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവൻ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവൾ പറഞ്ഞു: അതേ, കർത്താവേ, നായ്ക്കളും യജമാനൻമാരുടെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിൻെറ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതൽ അവളുടെ പുത്രി സൗഖ്യമുള്ളവളായി.




