ഏപ്രിൽ 07 ചൊവ്വ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനംസ്വീകരിക്കുവിൻ)
പത്രോസ് യഹൂദന്മാരോടു പറഞ്ഞു: നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി എന്ന് ഇസ്രായേൽജനം മുഴുവനും വ്യക്തമായി അറിയട്ടെ. ഇതുകേട്ടപ്പോൾ അവർ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലൻമാരോടും ചോദിച്ചു: സഹോദരൻമാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കുമുള്ളതാണ്. അവൻ മറ്റ് പല വചനങ്ങളാലും അവർക്കു സാക്ഷ്യം നല്കുകയും ഈ ദുഷിച്ച തലമുറയിൽ നിന്ന് നിങ്ങളെത്തന്നെ രക്ഷിക്കുവിൻ എന്ന് ഉപദേശിക്കുകയും ചെയ്തു. അവൻ വചനം ശ്രവിച്ചവർ സ്നാനംസ്വീകരിച്ചു. ആദിവസംതന്നെ മൂവായിരത്തോളം ആളുകൾ അവരോടു ചേർന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു (അല്ലെങ്കിൽ : അല്ലേലൂയാ!)
കർത്താവിന്റെ വചനം സത്യമാണ്, അവിടത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടന്ന് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കർത്താവിൻെറ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
കർത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു
ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുന്നവരെയും കർത്താവു കടാക്ഷിക്കുന്നു. അവിടന്ന് അവരുടെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കുന്നു; ക്ഷാമത്തിൽ അവരുടെ ജീവൻ നിലനിർത്തുന്നു.
കർത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു
നാം കർത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടുന്നാണു നമ്മുടെ സഹായവും പരിചയും. കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു.
കർത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു
അല്ലേലൂയാ !
അല്ലേലൂയാ! (സങ്കീ 118 : 24), കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ കർത്താവിനെ കണ്ടു. അവൻ ഇക്കാര്യങ്ങൾ എന്നോടു പറഞ്ഞു)
അക്കാലത്ത്, മറിയം കല്ലറയ്ക്കുവെളിയിൽ കരഞ്ഞു കൊണ്ടു നിന്നു. അവൾ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ കുനിഞ്ഞ് കല്ലറയിലേക്കു നോക്കി. വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതൻമാർ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവൻ തലയ്ക്കലും ഇതരൻ കാല്ക്കലുമായി ഇരിക്കുന്നത് അവൾ കണ്ടു. അവർ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവൾ പറഞ്ഞു: എൻ്റെ കർത്താവിനെ അവർ എടുത്തുകൊണ്ടു പോയി; അവർ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോൾ യേശു നില്ക്കുന്നത് അവൾ കണ്ടു. എന്നാൽ, അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല. യേശു അവളോടു ചോദി ച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവൾ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോ യെങ്കിൽ, എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാൻ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം. യേശു അവളെ വിളിച്ചു: മറിയം! അവൾ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായ ഭാഷയിൽ വിളിച്ചു – ഗുരു എന്നർഥം. യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിർത്താതിരിക്കുക. എന്തെന്നാൽ, ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരൻമാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എൻെറ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക. മഗ്ദലേനമറിയം ചെന്ന് ഞാൻ കർത്താവിനെ കണ്ടു എന്നും അവൻ ഇക്കാര്യങ്ങൾ തന്നോടു പറഞ്ഞു എന്നും ശിഷ്യൻമാരെ അറിയിച്ചു.




