മെയ് 16 ശനി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(അപ്പോളോസ് വിശുദ്ധഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ക്രിസ്ത യേശു തന്നെയാണെന്ന് തെളിയിച്ചു.)
അന്ത്യോക്യായിൽ കുറെക്കാലം ചെലവഴിച്ചതിനുശേഷം അവൻ യാത്രപുറപ്പെട്ട് ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എല്ലാ ശിഷ്യർക്കും ശക്‌തിപകർന്നു കൊണ്ടിരുന്നു. ആയിടയ്ക്ക് അപ്പോളോസ് എന്നുപേരുള്ള അലക്സാൺഡ്രിയാക്കാരനായ ഒരു യഹൂദൻ എഫേസോസിൽ വന്നു. അവൻ വാഗ്‌മിയും വിശുദ്‌ധലിഖിതങ്ങളിൽ അവഗാഹം നേടിയവനുമായിരുന്നു. കർത്താവിൻ്റെ മാർഗത്തെക്കുറിച്ച് അവന് ഉപദേശവും ലഭിച്ചിരുന്നു. അവന് യോഹന്നാന്റെ ജ്‌ഞാനസ്നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ ആത്‌മാവിൽ ഉണർവോടെ, തെറ്റു കൂടാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അവൻ സിനഗോഗിലും ധൈര്യപൂർവം പ്രസംഗിക്കാൻ തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്റെ പ്രസംഗം കേട്ടു. അവർ അവനെ കുട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗം കൂടുതൽ വ്യക്തമായി പറഞ്ഞുകൊടുത്തു. അവൻ അക്കായിയായിലേക്കു പോകാൻ ആഗ്രഹിച്ചു. സഹോദരർ അവനെ പ്രോത്‌സാഹിപ്പിക്കുകയും അവനെ സ്വീകരിക്കുന്നതിന് ശിഷ്യർക്ക് എഴുതുകയുംചെയ്തു. അവിടെ എത്തിച്ചേർന്നതിനുശേഷം, കൃപാവരം മൂലം വിശ്വാസം സ്വീകരിച്ചവരെ അവൻ വളരെയധികം സഹായിച്ചു. എന്തെന്നാൽ, അവൻ പൊതുസ്‌ഥലങ്ങളിൽ വച്ച് വിശുദ്‌ധഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു യേശുതന്നെയാണെന്ന് തെളിയിക്കുകയും യഹൂദൻമാരെ വാക്കുമുട്ടിക്കുകയും ചെയ്തിരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്. (അല്ലെങ്കിൽ അല്ലേലൂയാ!)
ജനതകളേ, കരഘോഷം മുഴക്കുവിൻ. ദൈവത്തിന്റെ മുൻപിൽ ആഹ്ളാദാരവം മുഴക്കുവിൻ. അത്യുന്നതനായ കർത്താവു ഭീതിദനാണ്; അവിടന്ന് ഭൂമി മുഴുവന്റെയും രാജാവാണ്.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
ദൈവം ഭൂമി മുഴുവൻെറയും രാജാവാണ്; സങ്കീർത്തനംകൊണ്ട് അവിടത്തെ സ്തുതിക്കുവിൻ. ദൈവം ജനതകളുടെമേൽ വാഴുന്നു, അവിടന്ന് തന്റെ പരിശുദ്‌ധസിംഹാസനത്തിലിരിക്കുന്നു.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
അബ്രാഹത്തിന്റെ ദൈവത്തിൻ്റെ ജനത്തെപ്പോലെ, ജനതകളുടെ പ്രഭുക്കൻമാർ ഒരുമിച്ചുകൂടുന്നു; ഭൂമിയുടെ രക്ഷാകവചങ്ങൾ ദൈവത്തിന് അധീനമാണ്; അവിടന്ന് മഹോന്നതനാണ്.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 16 : 28). ഞാൻ പിതാവിൽനിന്നു പുറപ്പെട്ട് ലോകത്തിലേക്കു വന്നു. ഇപ്പോൾ വീണ്ടും ലോകംവിട്ട് പിതാവിൻ്റെ അടുത്തേക്കു പോകുന്നു. – അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാൽ നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിൽനിന്നു വന്നുവെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു)
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ് സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടന്നു നിങ്ങൾക്കു നല്‌കും. ഇതുവരെ നിങ്ങൾ എൻ്റെ നാമത്തിൽ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും. ഉപമകൾ വഴിയാണ് ഇതെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്. ഉപമകൾ വഴിയല്ലാതെ ഞാൻ നിങ്ങളോടു സംസാരിക്കുന്നസമയം വരുന്നു. അപ്പോൾ പിതാവിനെപ്പറ്റി സ്‌പഷ്‌ടമായി ഞാൻ നിങ്ങളെ അറിയിക്കും. അന്ന് നിങ്ങൾ എൻ്റെ നാമത്തിൽ ചോദിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു പ്രാർഥിക്കാം എന്നു പറയുന്നില്ല. കാരണം, പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാൽ നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിൽനിന്നു വന്നുവെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ പിതാവിൽനിന്നു പുറപ്പെട്ട് ലോകത്തിലേക്കു വന്നു. ഇപ്പോൾ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു.




