ജൂൺ 04 വ്യാഴം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കിൽ അവനോടുകൂടെ ജീവിക്കും)
വാത്സല്യമുള്ളവനേ, എന്റെ സുവിശേഷത്തിൽ പ്രഘോഷിച്ചിട്ടുള്ളപോലെ, ദാവീദിൻെറ വംശജനും മരിച്ചവരിൽ നിന്ന് ഉയിർത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക. ആ സുവിശേഷത്തിനുവേണ്ടിയാണ് ഞാൻ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകൾക്കുവരെ അധീനനാകുന്നത്. എന്നാൽ, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല.അതിനാൽ, തിരഞ്ഞെടുക്കപ്പെട്ടവർ യേശുക്രിസ്തുവിൽ ശാശ്വതവും മഹത്ത്വപൂർണവുമായ രക്ഷ നേടുന്നതിനുവേണ്ടി ഞാൻ എല്ലാം സഹിക്കുന്നു.
ഈ വചനം വിശ്വാസയോഗ്യമാണ്: നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കിൽ അവനോടുകൂടെ ജീവിക്കും. നാം ഉറച്ചുനില് ക്കുമെങ്കിൽ അവനോടുകൂടെ വാഴും. നാം അവനെ നിഷേധി ക്കുന്നെങ്കിൽ അവൻ നമ്മെയും നിഷേധിക്കും. നാം അവിശ്വസ്തരായിരുന്നാലും അവൻ വിശ്വസ്തനായിരിക്കും; എന്തെന്നാൽ, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല. ഇത് അവരെ അനുസ്മരിപ്പിക്കുക; വാക്കുകളെച്ചൊല്ലി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ അവരെ ദൈവസന്നിധിയിൽ ഉപദേശിക്കുക. ഇത്തരം തർക്കങ്ങൾ ഒരു ഗുണവും ചെയ്യുകയില്ല, ശ്രോതാക്കളെ നശിപ്പിക്കുകയേയുള്ളൂ. സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാൻ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പിൽ അർഹതയോടെ പ്രത്യക്ഷപ്പെടാൻ ഉത്സാഹപൂർവം പരിശ്രമിക്കുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
കർത്താവേ, അങ്ങയുടെ മാർഗങ്ങൾ എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാൽ, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
കർത്താവു നല്ലവനും നീതിമാനുമാണ്. പാപികൾക്ക് അവിടന്ന് നേർവഴി കാട്ടുന്നു. എളിയവരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
കർത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവർക്ക് അവിടത്തെ വഴികൾ സത്യവും സ്നേഹവുമാണ്. കർത്താവിന്റെ സൗഹൃദം അവിടത്തെ ഭയപ്പെടുന്നവർക്കുള്ളതാണ്, അവിടന്ന് തൻ്റെ ഉടമ്പടി അവരെ അറിയിക്കും.
കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
അല്ലേലൂയാ !
അല്ലേലൂയാ! (Cf. 2 തിമോ 1:10). നമ്മുടെ രക്ഷകനായ യേശു ക്രിസ്തു മരണം ഇല്ലാതാക്കുകയും തൻ്റെ സുവിശേഷത്തിലൂടെ ജീവൻ വെളിപ്പെടുത്തുകയും ചെയ്തു – അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എല്ലാറ്റിലും പ്രധാനമായ കല്പ്പന ഇതാണ് – ഇതുപോലെതന്നെയ രണ്ടാമത്തെ കല്പനയും)
അക്കാലത്ത്, ഒരു നിയമജ്ഞൻ വന്ന് യേശുവിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്? യേശു പ്രതി വചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്. നീ നിൻെറ ദൈവമായ കർത്താവിനെ പൂർണഹ്യദയത്തോടും, പൂർണാത്മാവോടും പൂർണ മനസ്സോടും പൂർണ ശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപ്പോലെ തന്നെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. ഇവയെക്കാൾ വലിയ കല്പനയൊന്നുമില്ല. നിയമജ്ഞൻ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടന്ന് ഏകനാണെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടത്തെ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്ക്കാരനെ സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാൾ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവൻ ബുദ്ധി പൂർവം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല. പിന്നീട് യേശുവിനോട്-ചോദ്യം ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല.




