സെപ്റ്റംബർ 05 ശനി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രക്ഷാമം അനുഭവിച്ചും കഴിയുകയാണ്)
സഹോദരരേ, എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാൻ നിങ്ങൾ ഞങ്ങളിൽനിന്നു പഠിക്കണമെന്നും ഓരോരു ആരുടെ പക്ഷംപിടിച്ച് മറ്റുള്ളവർക്കെതിരായി ആരും അഹം ഭാവം നടിക്കരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക്എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു? ഇപ്പോൾ നിങ്ങൾ എല്ലാം തികഞ്ഞവരായെന്നോ! നിങ്ങൾ സമ്പന്നരായെന്നോ! ഞങ്ങളെക്കൂടാതെ നിങ്ങൾ ഭരണം നടത്തിവരുന്നെന്നോ! ഞങ്ങളും പങ്കാളികളാകത്തക്ക വിധം നിങ്ങൾ ഭരിച്ചിരുന്നെങ്കിൽ! ദൈവം അപ്പസ്തോലൻമാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും അവസാനത്തെ നിരയിൽ പ്രദർശിപ്പിച്ചിരിക്കുന്നുവെന്നു ഞാൻ വിചാരിക്കുന്നു. കാരണം, ഞങ്ങൾ ലോകത്തിനും ദുതൻമാർക്കും മനുഷ്യർക്കും പ്രദർശനവസ്‌തുക്കളായിത്തീർന്നിരിക്കുന്നു. ഞങ്ങൾ ക്രിസ്‌തുവിനെപ്രതി ഭോഷൻമാർ, നിങ്ങൾ ക്രിസ്തവിൽ ജ്‌ഞാനികൾ; ഞങ്ങൾ ബലഹീനൻമാർ, നിങ്ങൾ ബലവാൻമാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ അവമാനിതർ. ഈ നിമിഷംവരെ ഞങ്ങൾ വിശന്നും ദാഹിച്ചും നഗ്‌നരായും പ്രഹരങ്ങളേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു. സ്വന്തം കൈകൊണ്ടു ഞങ്ങൾ അധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോൾ അടിപതറാതെ നില്ക്കുന്നു. ദൂഷണം പറയുന്നവരോടു ഞങ്ങൾ നല്ല വാക്കു പറയുന്നു. ഞങ്ങൾ ഇപ്പോൾ ലോകത്തിന്റെ ചപ്പും ചവറുംപോലെയും എല്ലാറ്റിന്റെയും ഉച്ഛിഷ്ടംപോലെയുമായിത്തീർന്നിരിക്കുന്നു. നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതെല്ലാം നിങ്ങൾക്കെഴുതുന്നത്, വത്സ് ലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്. നിങ്ങൾക്കു ക്രിസ്‌തുവിൽ പതിനായിരം ഉപദേഷ്‌ടാക്കൾ ഉണ്ടായിരിക്കാം; എന്നാൽ പിതാക്കൻമാർ അധികമില്ല. സുവിശേഷപ്രസംഗം വഴി യേശുക്രിസ്തുവിൽ നിങ്ങൾക്കു ജൻമം നല്‌കിയതു ഞാനാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, കർത്താവു സമീപസ്ഥനാണ്.
കർത്താവിന്റെ വഴികൾ നീതിനിഷ്ഠവും അവിടത്തെ പ്രവൃത്തികൾ കൃപാപൂർണവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, ഹൃദയപരമാർഥതയോടെ വിളിച്ചപേക്‌ഷിക്കുന്നവർക്ക്, കർത്താവു സമീപസ്ഥനാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, കർത്താവു സമീപസ്ഥനാണ്.
തന്റെ ഭക്തൻമാരുടെ ആഗ്രഹം അവിടന്നു സഫലമാക്കുന്നു; അവിടന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു. തന്നെ സ്നേഹിക്കുന്നവരെ കർത്താവു പരിപാലിക്കുന്നു; എന്നാൽ, സകല ദുഷ്‌ടരെയും അവിടുന്നു നശിപ്പിക്കും.
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, കർത്താവു സമീപസ്ഥനാണ്.
എന്റെ വായ് കർത്താവിന്റെ സ്തുതികൾ പാടും; എല്ലാ ജീവജാലങ്ങളും അവിടത്തെ വിശുദ്‌ധനാമം എന്നേക്കും വാഴ്ത്തട്ടെ!
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, കർത്താവു സമീപസ്ഥനാണ്.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 14:6). കർത്താവ് അരുൾചെയ്യുന്നു: വഴി യും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിൻറെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സാബത്തിൽ നിഷിദ്‌ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്?)
ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോൾ അവൻെറ ശിഷ്യൻമാർ കതിരുകൾ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരിൽ ചിലർ ചോദിച്ചു: സാബത്തിൽ നിഷിദ്‌ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്? അവൻ മറുപടി പറഞ്ഞു: വിശന്നപ്പോൾ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അവൻ ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതൻമാർക്കല്ലാതെ മറ്റാർക്കും ഭക്ഷ്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ച്‌ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്ക് കൊടുക്കുകയും ചെയ്‌തില്ലേ? അവൻ അവരോടു പറഞ്ഞു: മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്.




