സെപ്റ്റംബർ 13 ഞായർ
ഒന്നാം വായന
പ്രഭാഷകന്റെ പുസ്തകത്തിൽനിന്ന്
(അയല്ക്കാരന്റെ തിന്മകൾ ക്ഷമിച്ചാൽ, നീ പ്രാർഥിക്കുമ്പോൾ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും)
കോപവും ക്രോധവും ക്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട്.
പ്രതികാരം ചെയ്യുന്നവനോട് കർത്താവ് പ്രതികാരം ചെയ്യും; അവിടന്ന് അവന്റെ പാപം മറക്കുകയില്ല.
അയല്ക്കാരന്റെ തിൻമകൾ ക്ഷമിച്ചാൽ, നീ പ്രാർഥിക്കുമ്പോൾ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.
അയലിക്കാരനോടു പക വച്ചുപുലർത്തുന്നവന് കർത്താവിൽ നിന്നു കരുണ പ്രതീക്ഷിക്കാമോ?
തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവൻ പാപമോചനത്തിനുവേണ്ടി പ്രാർഥിക്കുന്നതെങ്ങനെ?മർത്ത്യൻ വിദ്വേഷംവച്ചുകൊണ്ടിരിക്കുന്നെങ്കിൽ അവന്റെ പാപങ്ങൾക്ക് ആര് പരിഹാരം ചെയ്യും?ജീവിതാന്തമോർത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയുമോർത്ത് കല്പനകൾ പാലിക്കുക.കല്പനകളനുസരിച്ച് അയല്ക്കാരനോടു കോപിക്കാതിരിക്കുക; അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച് മറ്റുള്ളവരുടെ കുറ്റങ്ങൾ അവഗണിക്കുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയുമാണ്.
എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക. എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക; അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.
കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയുമാണ്.
അവിടന്നു നിന്റെ അകൃത്യങ്ങൾ ക്ഷമിക്കുന്നു; നിന്റെ രോഗങ്ങൾ സുഖപ്പെടുത്തുന്നു. അവിടന്ന് നിൻെറ ജീവൻ പാതാളത്തിൽനിന്നു രക്ഷിക്കുന്നു; അവിടന്നു സ്നേഹവും കരുണയുംകൊണ്ട് നിന്നെ കിരീടമണിയിക്കുന്നു.
കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയുമാണ്.
അവിടന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടത്തെ കോപം എന്നേക്കും നിലനില്ക്കുകയില്ല. നമ്മുടെ പാപങ്ങൾക്കൊത്ത് അവിടന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കൊത്ത് നമ്മോടു പകരംചെയ്യുന്നില്ല.
കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയുമാണ്.
ഭൂമിക്കുമേൽ ഉയർന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ് തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം. കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുടെ പാപങ്ങൾ അവിടന്നു നമ്മിൽനിന്ന് അകറ്റിനിർത്തി.
കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയുമാണ്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്)
സഹോദരരേ, നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നങ്കിൽ കർത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നെങ്കിൽ കർത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാൽ, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. എന്തെന്നാൽ, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനർജീവിച്ചതും.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Jn. 13 : 34) കർത്താവ് അരുൾചെയ്യുന്നു: ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. അല്ലേ ലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു)
അക്കാലത്ത്, പത്രോസ് മുന്നോട്ടുവന്ന് യേശുവിനോടു ചോദിച്ചു: കർത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുൾചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗരാജ്യം, തന്റെ സേവകൻമാരുടെ കണക്കുതീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീർക്കാനാരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവർ അവന്റെ മുമ്പിൽ കൊണ്ടുവന്നു. അവന് അതുവീട്ടാൻ നിർവാഹമില്ലാതിരുന്നതു കൊണ്ട്, അവനെയും ഭാര്യയെയും മക്കളെയും അവൻെറ സമസത വസ്തുക്കളും വിറ്റു കടംവീട്ടാൻ യജമാനൻ കല്പിച്ചു. അപ്പോൾ സേവകൻ വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാൻ എല്ലാം തന്നുവീട്ടി ക്കൊള്ളാം. ആ സേവകന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു. അവൻ പുറത്തിറങ്ങിയപ്പോൾ, തനിക്ക് നൂറു ദനാറ നല്കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചുഞെരിച്ചുകൊണ്ട് അവൻ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീർക്കുക. അപ്പോൾ ആ സഹസേവകൻ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാൻ തന്നുവീട്ടിക്കൊള്ളാം. എന്നാൽ, അവൻ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവൻ കാരാഗൃഹത്തിലിട്ടു. സംഭവിച്ചതറിഞ്ഞ് മറ്റു സേവകൻമാർ വളരെ സങ്കടപ്പെട്ടു. അവർ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനൻ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട് നിന്റെ കടമെല്ലാം ഞാൻ ഇളച്ചുതന്നു. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനൻ കോപിച്ച് കടം മുഴുവൻ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതർക്ക് ഏല്പിച്ചുകൊടുത്തു. നിങ്ങൾ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ, എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവർത്തിക്കും.




