ജൂൺ 06 ശനി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(വചനം പ്രസംഗിക്കുക-ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു)
വാത്സല്യമുള്ളവനേ, ദൈവത്തിൻറെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്തുവിന്റെ മുമ്പാകെയും അവൻ്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരിൽ ഞാൻ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു; വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക; മറ്റുള്ളവരിൽ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക. ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേൾവിക്ക് ഇമ്പമുള്ളവയിൽ ആവേശംകൊള്ളുകയാൽ, അവർ തങ്ങളുടെ അഭിരുചിക്കു ചേർന്ന പ്രബോധകരെ വിളിച്ചു കൂട്ടും. അവർ സത്യത്തിനുനേരേ ചെവിയടച്ച് കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. നീയാകട്ടെ, എല്ലാ കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകൾ സഹിക്കുകയും സുവിശേഷകൻ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിർവഹിക്കുകയും ചെയ്യുക.ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേർപാടിന്റെ സമയം സമാഗതമായി. ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവ്, ആ ദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവൻ്റെ ആഗമനം സ്നേഹപൂർവം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, എൻ്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും.
എന്റെ അധരങ്ങൾ സദാ അങ്ങയെ സ്തുതിക്കുന്നു; അങ്ങയുടെ മഹത്ത്വം പ്രഘോഷിക്കുന്നു. വാർധക്യത്തിൽ എന്നെ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ!
കർത്താവേ, എൻ്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും.
ഞാൻ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും, അങ്ങയെ മേല് ക്കുമേൽ പുകഴ്ത്തുകയും ചെയ്യും. എൻെറ അധരങ്ങൾ അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികൾ പ്രഘോഷിക്കും; അവ എന്റെ അറിവിന് അപ്രാപ്യമാണ്.
കർത്താവേ, എൻ്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും.
ദൈവമായ കർത്താവിൻെറ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാൻ വരും; ഞാൻ അങ്ങയുടെ മാത്രം നീതി പ്രകീർത്തിക്കും. ദൈവമേ, ചെറുപ്പം മുതൽ എന്നെ അങ്ങ് പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുന്നു.
കർത്താവേ, എൻ്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും.
എന്റെ ദൈവമേ, അങ്ങയുടെ വിശ്വസ്തതനിമിത്തം ഞാൻ അങ്ങയെ വീണവായിച്ചു പുകഴ്ത്തും. ഇസ്രായേലിന്റെ പരിശുദ്ധനായവനേ, കിന്നരം മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
കർത്താവേ, എൻ്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും.
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 5:3). ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഈ ദരിദ്രവിധവ മറ്റാരെയുംകാൾ കൂടുതൽ രൺഡാരത്തിൽ നിക്ഷേപിച്ചിരിക്കുന്നു)
അക്കാലത്ത്, യേശു ജനങ്ങളെ ഇപ്രകാരം പഠിപ്പിച്ചു:നിങ്ങൾ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിൻ. നീണ്ട മേലങ്കികൾ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളിൽ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളിൽ മുഖ്യസ്ഥാനങ്ങളും വിരുന്നുകളിൽ അഗ്രാസനങ്ങളും ലഭിക്കാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ, അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഘമായി പ്രാർഥിക്കുന്നുവെന്നു നടിക്കുകയും ചെയ്യുന്നു. ഇവർക്കു കൂടുതൽ കഠിനമായ ശിക്ഷാവിധി ലഭിക്കും.
അവൻ ഭൺഡാരത്തിന് എതിർവശത്തിരുന്ന് ജനക്കൂട്ടം ഭൺഡാരത്തിൽ നാണയത്തുട്ടുകൾ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാൻമാരും വലിയ തുകകൾ നിക്ഷേപിച്ചു. അപ്പോൾ, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങൾ ഇട്ടു. അവൻ ശിഷ്യൻമാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാൾ കൂടുതൽ ഭൺഡാരത്തിൽ നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമ്യദ്ധിയിൽനിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തിൽനിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു.




