മെയ് 29 വെള്ളി
ഒന്നാം വായന
വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(തനിക്കു കിട്ടിയ ദാനം ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയിൽ മറ്റെല്ലാവർക്കുംവേണ്ടി ഉപയോഗിക്കട്ടെ)
സഹോദരരേ, സകലത്തിൻ്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാൽ, നിങ്ങൾ സമചിത്തരും പ്രാർഥനയിൽ ജാഗരൂകരും ആയിരിക്കുവിൻ. സർവോപരി, നിങ്ങൾക്ക് ഗാഢമായ പരസ്പരസ്നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്നേഹം നിരവധി പാപങ്ങൾ മറയ്ക്കുന്നു. പിറുപിറുപ്പു കൂടാതെ നിങ്ങൾ പരസ്പ്പരം ആതിഥ്യമര്യാദ പാലിക്കുവിൻ. ഓരോരുത്തനും തനിക്കു കിട്ടിയ ദാനം ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയിൽ മറ്റെല്ലാവർക്കുംവേണ്ടി ഉപയോഗി ക്കട്ടെ. പ്രസംഗിക്കുന്നവൻ ദൈവത്തിന്റെ അരുളപ്പാടു നല്കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവൻ ദൈവത്തിൽ നിന്നു ലഭിച്ച ശക്തികൊണ്ട് എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാ കാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്ത്വപ്പെടട്ടെ. മഹത്ത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്. ആമേൻ.
പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നി പരീക്ഷകൾ ഉണ്ടാകുമ്പോൾ, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ! അവന്റെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവു ഭൂമിയെ വിധിക്കാൻ വരുന്നു:
ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ: കർത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടന്നു ജനതകളെ നീതിപൂർവം വിധിക്കും.
കർത്താവു ഭൂമിയെ വിധിക്കാൻ വരുന്നു:
ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആർപ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ
കർത്താവു ഭൂമിയെ വിധിക്കാൻ വരുന്നു:
അപ്പോൾ കർത്താവിന്റെ സന്നിധിയിൽ വനവൃക്ഷങ്ങൾ ആനന്ദഗീതം ഉതിർക്കും. എന്തെന്നാൽ, അവിടന്നു വരുന്നു; അവിടന്നു ഭൂമിയെ വിധിക്കാൻ വരുന്നു: അവിടന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.
കർത്താവു ഭൂമിയെ വിധിക്കാൻ വരുന്നു:
അല്ലേലൂയാ !
അല്ലേലൂയാ! (Cf. യോഹ 15:16). കർത്താവ് അരുൾചെയ്യുന്നു. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരി ക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്റെ ഭവനം എല്ലാ ജനതയ്ക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും. ദൈവത്തിൽ വിശ്വസിക്കുക)
അക്കാലത്ത്, യേശു ജറുസലേമിൽ പ്രവേശിച്ച് ദേവാലയത്തിനുള്ളിലേക്കു പോയി; ചുറ്റുംനോക്കി എല്ലാം കണ്ടശേഷം, നേരം വൈകിയിരുന്നതിനാൽ, പന്ത്രണ്ടു പേരോടുംകൂടെ ബഥാനിയായിലേക്കു പോയി. അടുത്തദിവസം അവർ ബഥാനിയായിൽ നിന്നു വരുമ്പോൾ അവനു വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടു നില്ക്കുന്ന ഒരു അത്തിമരം കണ്ട് അതിൽ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തുചെന്നു. എന്നാൽ, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു. അവൻ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നിൽ നിന്നു പഴം തിന്നാതിരിക്കട്ടെ! അവൻെറ ശിഷ്യൻമാർ ഇതു കേട്ടു.
അവർ ജറുസലേമിലെത്തി. അവൻ ദേവാലയത്തിൽ പ്രവേശിച്ച്, അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറ ത്താക്കാൻ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്പനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു. ദേവാലയത്തിലൂടെ പാത്രങ്ങൾ ചുമന്നുകൊണ്ടു പോകാൻ ആരെയും അവൻ അനുവദിച്ചില്ല. അവൻ അവരെ പഠിപ്പിച്ചു: എൻ്റെ ഭവനം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങൾ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർത്തിരിക്കുന്നു. ഇതുകേട്ടപ്പോൾ പ്രധാന പുരോഹിതൻമാരും നിയമജ്ഞരും അവനെ നശിപ്പിക്കാൻ മാർഗം അനേഷിച്ചു; കാരണം, അവനെ അവർ ഭയപ്പെട്ടു. ജനങ്ങളെല്ലാം അവന്റെ പ്രബോധനങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു. വൈകുന്നേരമായപ്പോൾ അവർ നഗരത്തിനു വെളിയിലേക്കു പോയി.
അവർ രാവിലേ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നു പോകുമ്പോൾ അതു സമൂലം ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. അപ്പോൾ പത്രോസ് അവനെ അനുസ്മരിപ്പിച്ചു: ഗുരോ, നോക്കൂ, നീ ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു! യേശു പ്രതിവചിച്ചു: ദൈവത്തിൽ വിശ്വസിക്കുക. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു മാറി കടലിൽച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തിൽ ശങ്കിക്കാതെ, താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അവന് അതു സാധിച്ചുകിട്ടും. അതിനാൽ, ഞാൻ പറയുന്നു: പ്രാർഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ; നിങ്ങൾക്കു ലഭിക്കുകതന്നെ ചെയ്യും. നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുവിൻ. അപ്പോൾ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും.




