സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പാ ഒപ്പു വച്ച “മാഞ്ഞിഫിക്ക ഹുമാനിത്താസ്” എന്ന ആദ്യ ചാക്രിക ലേഖനം പുറത്തിറക്കി. മെയ് 25 ന് പ്രസിദ്ധീകരിച്ച ചാക്രിക ലേഖനം ‘നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് തയാറാക്കിയിരിക്കുന്നത്.
നിർമ്മിത ബുദ്ധിയുടെ അതിപ്രസരം ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന ഒരു കാലഘട്ടത്തിലാണ് ലെയോ പതിനാലാമൻ പാപ്പായുടെ ചാക്രികലേഖനമായ “മാഞ്ഞിഫിക്ക ഹുമാനിത്താസ്” വായനക്കാർക്കായി സമർപ്പിച്ചത്. ലെയോ പതിമൂന്നാമൻ പാപ്പായുടെ “റേരും നൊവാരും”, ചാക്രികലേഖനത്തിന്റെ 135-ാം വാർഷികദിനമായ, മെയ് 15 നാണ് ലിയോ പതിനാലാമൻ പാപ്പാ, ചാക്രികലേഖനത്തിൽ ഒപ്പുവച്ചത്.
ചാക്രികലേഖനത്തിൽ, സാങ്കേതികവിദ്യ “വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വൈരുദ്ധ്യ ശക്തി” അല്ല എന്നും ധീരമായ സഹ-ഉത്തരവാദിത്തത്തിന്റെയും കൂട്ടായ്മയുടെയും യുക്തി പിന്തുടർന്ന് “നന്മയിൽ കെട്ടിപ്പടുക്കുന്ന മാനവികത തുടരുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു.
അഞ്ചു അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്ന ലേഖനത്തിൽ സഭയുടെ സാമൂഹിക സിദ്ധാന്തങ്ങൾ, സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ അടിത്തറകളും തത്ത്വങ്ങളും, നിർമ്മിത ബുദ്ധിക്കായുള്ള ഒരു ധാർമ്മിക സംഹിതയുടെ ആവശ്യം, സാമൂഹിക പരിവർത്തനത്തിൽ മനുഷ്യനെ കാത്തുസൂക്ഷിക്കുവാനും തൊഴിൽ സ്വാതന്ത്ര്യം സത്യം എന്നിവയെ അടിസ്ഥാനമാക്കി ഒരു “ആശയവിനിമയത്തിന്റെ പരിസ്ഥിതി” കാത്തുസൂക്ഷിക്കാനും, അധികാരത്തിന്റെ സംസ്കാരവും സ്നേഹത്തിന്റെ നാഗരികതയും തുടങ്ങിയ കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ട് സുവിശേഷത്തിന്റെ വെളിച്ചത്തിൽ പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം വസിക്കുവാൻ പാപ്പാ ഏവരെയും ക്ഷണിക്കുന്നു. അപ്രകാരം നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിലും “ദൈവം വസിക്കുന്ന മഹത്തായ മനുഷ്യരാശിയുടെ സൗന്ദര്യത്തിന്” സാക്ഷ്യം വഹിക്കാൻ കഴിയുമെന്നും പാപ്പാ പറയുന്നു.




