ഏപ്രിൽ 21 ചൊവ്വ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(കർത്താവായ യേശുവേ, എൻ്റെ ആത്മാവിനെ കൈക്കൊള്ളണമേ)
അക്കാലത്ത്, സ്തേഫാനോസ് ജനങ്ങളോടും പ്രമാണികളോടും നിയമജ്ഞരോടും പറഞ്ഞു: മർക്കടമുഷ്‌ടികളേ, ഹൃദയത്തിലും കാതുകളിലും അപരിച്‌ഛേദിതരേ, നിങ്ങൾ എല്ലായ്‌പ്പോഴും പരിശുദ്‌ധാത്മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കൻമാരെപ്പോലെതന്നെയാണു നിങ്ങളും. ഏതു പ്രവാചകനുണ്ട്, നിങ്ങളുടെ പിതാക്കൻമാർ പീഡിപ്പിക്കാത്തതായി? നീതി മാനായവൻെറ ആഗമനം മുൻകുട്ടി അറിയിച്ചവരെ അവർ കൊലപ്പെടുത്തി. നിങ്ങൾ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്‌തു. നിങ്ങൾക്ക് ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങൾ അതു പാലിച്ചില്ല.
അവർ ഇതു കേട്ടപ്പോൾ അവൻ്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു. എന്നാൽ, അവൻ പരിശുദ്‌ധാത്മാവാൽ നിറഞ്ഞ്, സ്വർഗത്തിലേക്കുനോക്കി ദൈവത്തിന്റെ മഹത്ത്വം ദർശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു. അവൻ പറഞ്ഞു: ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു.
അവർ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് ചെവിപൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്‌തു. അവർ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങൾ സാവൂൾ എന്ന ഒരു യുവാവിന്റെ കാല്ക്കൽ അഴിച്ചുവച്ചു. അനന്തരം, അവർ സ്തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോൾ അവൻ പ്രാർഥിച്ചു: കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ, അവൻ മുട്ടു കുത്തി വലിയസ്വരത്തിൽ അപേക്‌ഷിച്ചു: കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുതേ. ഇതു പറഞ്ഞ് അവൻ നിദ്രപ്രാപിച്ചു. സാവൂൾ ഈ വധത്തെ അനുകൂലിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. (അല്ലെങ്കിൽ: അല്ലേലൂയാ!)
അവിടന്ന് എന്റെ അഭയശിലയും എനിക്കു രക്ഷ നല്‌കുന്ന ശക്തിദുർഗവുമായിരിക്കണമേ! അവിടന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടി ആയിരിക്കണമേ!
കർത്താവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു
അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു; കർത്താവേ, വിശ്വസ്തനായ ദൈവമേ, അവിടന്ന്എന്നെ രക്ഷിച്ചു. അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആനന്ദമടയും
കർത്താവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.
അങ്ങയുടെ ദൃഷ്‌ടി ഈ ദാസൻമേൽ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ! അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽനിന്നു രക്ഷിക്കാൻ അങ്ങയുടെ സാന്നിധ്യത്തിന്റെ മറവിൽ ഒളിപ്പിച്ചു
കർത്താവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 6: 35ab). കർത്താവ് അരുൾചെയ്യുന്നു: ഞാനാണ് ജീവന്റെ അപ്പം. എൻ്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മോശയല്ല. എന്റെ പിതാവാണ് സ്വർഗത്തിൽനിന്ന് നിങ്ങൾക്ക് യഥാർഥമായ അപ്പം തരുന്നത് )
അക്കാലത്ത്, ജനങ്ങൾ യേശുവിനോടു ചോദിച്ചു: ഞങ്ങൾ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവർത്തിക്കുക? അവിടന്ന് അവർക്കു ഭക്‌ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം കൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്‌ഷിച്ചു.
യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങൾക്ക് സ്വർഗത്തിൽനിന്ന് അപ്പം തന്നത്; എന്റെ പിതാവാണ് സ്വർഗത്തിൽനിന്ന് നിങ്ങൾക്കു യഥാർഥമായ അപ്പംതരുന്നത്. എന്തെന്നാൽ, ദൈവത്തിന്റെ അപ്പം സ്വർഗത്തിൽനിന്നിറങ്ങിവന്ന് ലോകത്തിനു ജീവൻ നല്‌കുന്നതത്രേ.
അപ്പോൾ അവർ അവനോട് അപേക്‌ഷിച്ചു: കർത്താവേ, ഈ അപ്പം ഞങ്ങൾക്ക് എപ്പോഴും നല്‌കണമേ. യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവൻ്റെ അപ്പം. എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.



