ജൂൺ 19 വെള്ളി
ഒന്നാം വായന
രാജാക്കൻമാരുടെ രണ്ടാം പുസ്തകത്തിൽനിന്ന്
(അവർ യോവാഷിനെ രാജാവായി അഭിഷേചിക്കയും രാജാവ് നീണാൾ വാഴട്ടെ എന്ന് ഉദ്ഘോഷിക്കുകയും ചെയ്തു)
അക്കാലത്ത്, അഹസിയായുടെ അമ്മ അത്താലിയാ, മകൻ മരിച്ചു എന്നുകേട്ടപ്പോൾ, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു. എന്നാൽ, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായ യഹോഷേബാ, രാജകുമാരൻമാർ വധിക്കപ്പെടുന്നതിനു മുൻപ് അഹസിയായുടെ പുത്രൻ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയിൽ ഒളിപ്പിച്ചു. അങ്ങനെ അവൻ വധിക്കപ്പെട്ടില്ല. അത്താലിയായുടെ ആറുകൊല്ലത്തെ ഭരണകാലമത്രയും അവൻ കർത്താവിന്റെ ഭവനത്തിൽ ധാത്രിയോടുകൂടെ ഒളിവിൽ വസിച്ചു. ഏഴാംവർഷം യഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകൻമാരെ കർത്താവിൻെറ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവൻ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. അനന്തരം, അവൻ രാജകുമാരനെ അവർക്കു കാണിച്ചുകൊടുത്തു.
നായകൻമാർ, പുരോഹിതൻ യഹോയാദായുടെ കല്പന അനുസരിച്ചു; അവർ സാബത്തിൽ തവണവന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവന്റെ അടുക്കൽ കൊണ്ടുവന്നു പുരോഹിതൻ കർത്താവിന്റെ ഭവനത്തിൽ സൂക്ഷിച്ചിരുന്ന ദാവീദുരാജാവിന്റെ കുന്തങ്ങളും പരിചകളും നായകൻമാരെ ഏല്പിച്ചു. കാവല്ഭടൻമാർ ആയുധധാരികളായി തെക്കുവശം മുതൽ വടക്കുവശംവരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും നിലകൊണ്ടു. അനന്തരം, അവൻ രാജകുമാരനെ പുറത്തുകൊ ണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നല്കി. അവർ അവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകം ചെയയ്തു. അവർ കരഘോഷത്തോടെ രാജാവു നീണാൾ വാഴട്ടെ എന്ന് ഉദ്ഘോഷിച്ചു.
കർത്താവിന്റെ ആലയത്തിൽ ജനത്തിന്റെയും കാവല്ക്കാരുടെയും ശബ്ദദംകേട്ട് അത്താലിയാ അങ്ങോട്ടുചെന്നു. രാജാവ് ആചാരമനുസരിച്ച് തൂണിന്റെ സമീപം നില്ക്കുന്നത് അവൾ കണ്ടു. സേനാനായകൻമാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആനന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്ത്രംകീറി രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു. പുരോഹിതൻ യഹോയാദാ സേനാപതികളോടു കല്പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിൻ. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിൻ. ദേവാലയത്തിൽവച്ച് അവളെ വധിക്കരുത്. അവർ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കൽ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു.
തങ്ങൾ കർത്താവിൻെറ ജനം ആയിരിക്കും എന്നു രാജാവിനെയും ജനത്തെയും കൊണ്ടു കർത്താവുമായി യഹോയാദാ ഉടമ്പടി ചെയ്യിച്ചു; രാജാവും ജനവും തമ്മിലും ഉടമ്പടി ചെയ്യിച്ചു.ദേശത്തെ ജനം ഒരുമിച്ചു ബാൽഭവനത്തിൽ കടന്ന് അതു തകർത്തു . ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്ക്കുകയും ബാലിന്റെ പുരോഹിതൻ മത്താനെ ബലിപീഠത്തിനു മുൻപിൽവച്ചു കൊല്ലുകയും ചെയ്തു. അനന്തരം, പുരോഹിതൻ കർത്താവിൻ്റെ ഭവനം സുക്ഷിക്കാൻ കാവല്ക്കാരെ ഏർപ്പെടുത്തി. ജനം ആഹ്ളാദരിതരായി, കൊട്ടാരത്തിൽവച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോൾ നഗരം ശാന്തമായി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാൻ അവിടന്ന് ആഗ്രഹിച്ചു.
ദാവീദിനോടു കർത്താവ് ഒരു ശപഥം ചെയ്തു: അവിടന്ന് പിൻമാറുകയില്ല; നിന്റെ മക്കളിൽ ഒരുവനെ നിൻ്റെ സിംഹാസനത്തിൽ ഞാൻ ഉപവിഷ്ടനാക്കും. എന്റെ ഉടമ്പടിയും ഞാൻ നല്കുന്ന കല്പനകളും നിന്റെ മക്കൾ അനുസരിച്ചാൽ, അവരുടെ മക്കൾ എന്നേക്കും നിന്റെ സിംഹാസനത്തിൽ വാഴും
കർത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാൻ അവിടന്ന് ആഗ്രഹിച്ചു.
എന്തെന്നാൽ, കർത്താവു സീയോനെ തിരഞ്ഞെടുത്തു; അത് തന്റെ വാസസ്ഥലമാക്കാൻ അവിടന്ന് ആഗ്രഹിച്ചു: ഇതാണ് എന്നേക്കും എന്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാൽ, ഞാൻ അത് ആഗ്രഹിച്ചു.
കർത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാൻ അവിടന്ന് ആഗ്രഹിച്ചു.
അവിടെ ഞാൻ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപം ഒരുക്കിയിട്ടുണ്ട്. അവന്റെ ശത്രുക്കളെ ഞാൻ ലജ്ജ ഉടുപ്പിക്കും; എന്നാൽ, അവന്റെ കിരീടം അവന്റെമേൽ ദീപ്തി ചൊരിയും.
കർത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാൻ അവിടന്ന് ആഗ്രഹിച്ചു.
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 5:3). ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹ്യദയവും)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു: ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളൻമാർ തുരന്നു മോഷ്ടിക്കും. എന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളൻമാർ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
കണ്ണാണു ശരീരത്തിൻ്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ, ശരീരം മുഴുവൻ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ അന്ധകാരം എത്രയോ വലുതായിരിക്കും.




