മെയ് 31
ഒന്നാം വായന
പുറപ്പാടിന്റെ പുസ്തകത്തിൽനിന്ന്
(ദൈവമായ കർത്താവ് കാരുണ്യവും കൃപയുമുള്ളവനത്രേ)
അക്കാലത്ത്, കർത്താവ് കല്പിച്ചതനുസരിച്ച് മോശ അതിരാവിലേ എഴുന്നേറ്റ് കല്പലകകൾ കൈയിലെടുത്ത് സീനായ്മലയിലേക്കു കയറിപ്പോയി. കർത്താവു മേഘത്തിൽ ഇറങ്ങിവന്ന് അവന്റെ അടുക്കൽ നില്ല്ക്കുകയും കർത്താവ് എന്ന തന്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു. അവിടന്ന് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് അവൻ മുൻപിലൂടെ കടന്നു പോയി: കർത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. മോശ ഉടനേ നിലംപറ്റേ കുമ്പിട്ടാരാധിച്ചു. അവൻ പറഞ്ഞു: അങ്ങ് എന്നിൽ സംപ്രീതനെങ്കിൽ, കർത്താവേ, അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു: ഞങ്ങൾ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവ് എന്നുമെന്നും സ്തുത്യർഹനും അത്യുന്നതനുമാണ്.
അങ്ങ് എന്നുമെന്നും സ്തുത്യർഹനും അത്യുന്നതനുമാണ്.
കർത്താവ് എന്നുമെന്നും സ്തുത്യർഹനും അത്യുന്നതനുമാണ്.
അങ്ങയുടെ മഹത്ത്വപൂർണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ! അത് എക്കാലവും എല്ലാറ്റിനുമുപരി മഹത്ത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ!
കർത്താവ് എന്നുമെന്നും സ്തുത്യർഹനും അത്യുന്നതനുമാണ്.
പരിശുദ്ധിയും മഹത്ത്വവും നിറഞ്ഞു തുളുമ്പുന്ന അങ്ങയുടെ ആലയത്തിൽ അങ്ങ് വാഴ്ത്തപ്പെടട്ടെ! അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം മഹത്ത്വപ്പെടുകയും ചെയ്യട്ടെ!
കർത്താവ് എന്നുമെന്നും സ്തുത്യർഹനും അത്യുന്നതനുമാണ്.
രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്. അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ.
കർത്താവ് എന്നുമെന്നും സ്തുത്യർഹനും അത്യുന്നതനുമാണ്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(യേശുക്രിസ്തുവിൻ്റെ കൃപയും ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സംസർഗവും)
സഹോദരരേ, സന്തോഷിക്കുവിൻ. നിങ്ങളെത്തന്നെ നവീകരിക്കുവിൻ. എന്റെ ആഹ്വാനം സ്വീകരിക്കുവിൻ. ഏകമനസ്കരായിരിക്കുവിൻ. സമാധാനത്തിൽ ജീവിക്കുവിൻ. സ്നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും. വിശുദ്ധ ചുംബനംകൊണ്ട് അന്യോന്യം അഭിവാദനം ചെയ്യുവിൻ. വിശുദ്ധരെല്ലാവരും നിങ്ങളെ അഭിവാദനം ചെയ്യുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സംസർഗവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (cf. Re. 1:8) ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവൻവഴി ലോകം രക്ഷപ്രാപിക്കാൻ ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കയച്ചു)
അക്കാലത്ത്, യേശു നിക്കെദേമോസിനോട് അരുൾചെയ്തു: അവനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യ ജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവൻവഴി ലോകം രക്ഷ പ്രാപിക്കാനാണ്. അവനിൽ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തിൽ വിശ്വസിക്കായ്ക്കമൂലം, നേരത്തെതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.



