മാർച്ച് 26 വ്യാഴം
ഒന്നാം വായന
ഉൽപത്തിപുസ്തകത്തിൽനിന്ന്
(നീ അനവധി ജനതകൾക്കു പിതാവായിരിക്കും)
അക്കാലത്ത്, അബ്രാം ദൈവത്തിൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു. ദൈവം അവനോട് അരുൾചെയ്തു: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകൾക്കു പിതാവായിരിക്കും. ഇനിമേൽ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാൻ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നിൽ നിന്ന് ജനതകൾ പുറപ്പെടും.രാജാക്കൻമാരും നിന്നിൽനിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കു ശേഷം നിൻെറ സന്തതികളും തമ്മിൽ തലമുറതലമുറയായി എന്നേക്കും ഞാൻ എന്റെ ഉടമ്പടി സ്‌ഥാപിക്കും; ഞാൻ എന്നേക്കും നിനക്കും നിൻെറ സന്തതികൾക്കും ദൈവമായിരിക്കും. നീ പരദേശിയായി പാർക്കുന്ന ഈ കാനാൻ ദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ സന്തതികൾക്കുമായി ഞാൻ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാൻ അവർക്കു ദൈവമായിരിക്കുകയും ചെയ്യും. ദൈവം അബ്രാഹത്തോടു കല് പിച്ചു: നീയും നിൻ്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
കർത്താവിനെയും അവിടത്തെ ബലത്തെയും അന്വേഷിക്കുവിൻ : നിരന്തരം അവിടത്തെ സാന്നിധ്യം തേടുവിൻ, അവിടന്നു ചെയ്ത വിസ്‌മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ; അവിടത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയുംതന്നെ.
കർത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
അവിടത്തെ ദാസനായ അബ്രാഹത്തിൻ്റെ സന്തതികളേ, അവിടത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓർമിക്കുവിൻ അവിടന്നാണു നമ്മുടെ ദൈവമായ കർത്താവ്. അവിടത്തെ ന്യായവിധികൾ ഭൂമിക്കുമുഴുവൻ ബാധകമാകുന്നു.
കർത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും: തന്റെ വാഗ്ദാനം തലമുറകൾവരെ ഓർമിക്കും. അബ്രാഹത്തോടു ചെയ്ത ഉടമ്പടി. ഇസഹാക്കിനു ശപഥപൂർവം നല്കിയ വാഗ്ദാനംതന്നെ.
കർത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രണ്ടാവേ.. അങ്ങേക്കു സ്തുതി
ഇന്ന് നിങ്ങൾ ഹൃദയം കഠിനമാക്കാതെ കർത്താവിന്റെ സ്വരം ശ്രവിക്കുവിൻ, കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ. അങ്ങേക്കു സ്തുതി.
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എൻ്റെ ദിവസം കാണാം എന്ന പ്രതീക്ഷയിൽ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു)
അക്കാലത്ത്, യേശു യഹൂദന്മാരോട് അരുൾചെയ്‌തു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കുകയില്ല. യഹൂദർ പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകൻമാരും മരിച്ചു. എന്നിട്ടും, എൻ്റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു. ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാൾ വലിയവനാണോ നീ? പ്രവാചകൻമാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്?
യേശു പറഞ്ഞു: ഞാൻ എന്നത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എൻറ മഹത്ത്വത്തിനു വിലയില്ല. എന്നാൽ, നിങ്ങളുടെ ദൈവമെന്നു നിങ്ങൾ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്. എന്നാൽ, നിങ്ങൾ അവിടത്തെ അറിഞ്ഞിട്ടില്ല; ഞാനോ, അവിടത്തെ അറിയുന്നു. ഞാൻ അവിടത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കിൽ, ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാൽ, ഞാൻ അവിടത്തെ അറിയുകയും അവിടത്തെ വചനം പാലിക്കുകയും ചെയ്യുന്നു. എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയിൽ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവൻ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോൾ യഹൂദർ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ?
യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാനുണ്ട്. അപ്പോൾ അവർ അവനെ എറിയാൻ കല്ലുകളെടുത്തു. എന്നാൽ യേശു അവരിൽ നിന്നു മറഞ്ഞ് ദേവാലയത്തിൽനിന്നു പുറത്തുപോയി.




