സെപ്റ്റംബർ 18 വെള്ളി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
((ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥമാണ്)
സഹോദരരേ, ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കിൽ മരിച്ചവർക്ക് ഉത്ഥാനമില്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ? മരിച്ചവർക്ക് ഉത്ഥാനമില്ലെങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം. മാത്രമല്ല, ഞങ്ങൾ ദൈവത്തിനു വേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാൽ, ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചു എന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തി. മരിച്ചവർ യഥാർഥത്തിൽ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ ദൈവം ക്രിസ്തുവിനെയും ഉയിർപ്പിച്ചിട്ടില്ല. മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ ക്രിസ്തുതുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽത്തന്നെ വർത്തിക്കുന്നു. ക്രിസ്തുവിൽ നിദ്രപ്രാപിച്ചവർ നശിച്ചു പോവുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശവച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യരാണ്. എന്നാൽ, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഉണരുമ്പോൾ ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
കർത്താവേ, എന്റെ ന്യായം കേൾക്കണമേ! എന്റെ നില വിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എൻ്റെ അധരങ്ങളിൽ നിന്നുള്ള പ്രാർഥന ശ്രവിക്കണമേ!
കർത്താവേ, ഉണരുമ്പോൾ ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകൾ ശ്രവിക്കണമേ! തന്റെ വലത്തുകൈയിൽ അഭയം തേടുന്നവരെ ശത്രുക്കളിൽനിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദർശിപ്പിക്കണമേ!
കർത്താവേ, ഉണരുമ്പോൾ ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! നീതിനിമിത്തം ഞാൻ അങ്ങയുടെ മുഖം ദർശിക്കും; ഉണരുമ്പോൾ ഞാൻ അങ്ങയുടെ രൂപംകണ്ടു തൃപ്തിയടയും.
കർത്താവേ, ഉണരുമ്പോൾ ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ 11:25). ഈ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു)
അക്കാലത്ത്, യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിൻെറ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. അശുദ്ധാത്മാക്കളിൽനിന്നും മറ്റു വ്യാധികളിൽ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിൻ്റെ കാര്യസ്ഥനായ കുസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.




