ഫെബ്രുവരി 13 വെള്ളി
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന്
(ഇസ്രായേൽ ദാവീദിൻ്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്)
അക്കാലത്ത്, ഒരു ദിവസം ജറോബോവാം ജറുസലേമിൽ നിന്നു പുറത്തുപോകവേ, ഷീലോന്യനായ അഹിയാ പ്രവാചകൻ അവനെ കണ്ടുമുട്ടി. അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവർ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താൻ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി. അവൻ ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു: ഞാൻ സോളമന്റെ കൈയിൽനിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങൾ നിനക്കു തരും. എന്റെ ദാസനായ ദാവീദിനെയോർത്തും ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും നിന്നു ഞാൻ തിരഞ്ഞെടുത്ത ജറുസലേം നഗരത്തെയോർത്തും അവന് ഒരു ഗോത്രം നല്‌കും. അങ്ങനെ ഇസ്രായേൽ, ദാവീദിന്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിൻ്റെ ദൈവമായ കർത്താവു ഞാനാണ്. എന്റെ വാക്ക് കേൾക്കുക.
നിങ്ങളുടെയിടയിൽ അന്യദൈവമുണ്ടാകരുത്; ഒരന്യദൈവത്തെയും നീ വണങ്ങരുത്. ഈജിപദേശത്തുനിന്ന് നിന്നെ മോചിപ്പിച്ച ദൈവമായ കർത്താവു ഞാനാണ്.
നിൻ്റെ ദൈവമായ കർത്താവു ഞാനാണ്. എന്റെ വാക്ക് കേൾക്കുക.
എന്നാൽ, എന്റെ ജനം എൻ്റെ വാക്കു കേട്ടില്ല; ഇസ്രായേൽ എന്നെ കൂട്ടാക്കിയില്ല. അതിനാൽ, അവർ തന്നിഷ്‌ടപ്രകാരം നടക്കാൻ ഞാൻ അവരെ അവരുടെ ഹൃദയകാഠിന്യത്തിനു വിട്ടുകൊടുത്തു.
നിൻ്റെ ദൈവമായ കർത്താവു ഞാനാണ്. എന്റെ വാക്ക് കേൾക്കുക.
എന്റെ ജനം എൻെറ വാക്കു കേട്ടിരുന്നെങ്കിൽ, ഇസ്രായേൽ എന്റെ മാർഗത്തിൽ ചരിച്ചിരുന്നെങ്കിൽ, അതിവേഗം അവരുടെ വൈരികളെ ഞാൻ കീഴ്പ്പെടുത്തുമായിരുന്നു; അവരുടെ ശത്രുക്കൾക്കെതിരേ എന്റെ കരം ഉയർത്തുമായിരുന്നു.
നിൻ്റെ ദൈവമായ കർത്താവു ഞാനാണ്. എന്റെ വാക്ക് കേൾക്കുക.
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവേ, അങ്ങേ പുത്രന്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കണമേ. അല്ലേലൂയാ!
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവൻ ബധിരർക്കു ശ്രവണശക്തിയും ഊമർക്കു സംസാരശക്തിയും നല്‌കുന്നു)
അക്കാലത്ത്, യേശു ടയിർ പ്രദേശത്തുനിന്നു പുറപ്പെട്ട്. സിദോൻ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്ത്തീരത്തേക്കുപോയി, ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവർ അവൻ്റെയടുത്തു കൊണ്ടുവന്നു. അവൻെറമേൽ കൈകൾവയ്ക്കണമെന്ന് അവർ അവനോട് അപേക്‌ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തിൽനിന്നു മാറ്റി നിർത്തി, അവൻെറ ചെവികളിൽ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവൻെറ നാവിൽ സ്‌പർശിച്ചു. സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്‌ഫാത്ത തുറക്കപ്പെടട്ടെ എന്നർഥം. ഉടനേ അവൻെറ ചെവികൾ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവൻ സ്‌ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവൻ അവരെ വിലക്കി. എന്നാൽ, എത്രയേറെ അവൻ വിലക്കിയോ, അത്രയേറെ ശുഷ്കാന്തിയോടെ അവർ അതു പ്രഘോഷിച്ചു. അവർ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരർക്കു ശ്രവണശക്തിയും ഊമർക്കു സംസാര ശക്തിയും നല്കുന്നു..




