ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (5:12, 156, 17-19, 20b-21)
(ഒരു മനുഷ്യൻമൂലം മരണം ആധിപത്യം നടത്തിയെങ്കിൽ, ഒരു മനുഷ്യൻമൂലം എത്രയോ അധികമായി അവർ ജീവനിൽ വാഴും!)
സഹോദരരേ, ഒരു മനുഷ്യൻമൂലം പാപവും പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേർ മരിച്ചുവെങ്കിൽ, ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകർക്ക് എത്രയധികം സമൃദ്‌ധമായി ലഭിച്ചിരിക്കുന്നു! ഒരു മനുഷ്യന്റെ പാപത്താൽ, ആ മനുഷ്യൻമൂലം മരണം ആധിപത്യം നടത്തിയെങ്കിൽ, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമ്യദ്‌ധി സ്വീകരിക്കുന്നവർ യേശുക്രിസ്‌തു എന്ന ഒരു മനുഷ്യൻ മൂലം എത്രയോ അധികമായി ജീവനിൽ വാഴും!
അങ്ങനെ, ഒരു മനുഷ്യൻ പാപം എല്ലാവർക്കും ശിക്‌ഷാ വിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂർവകമായ പ്രവൃത്തി എല്ലാവർക്കും ജീവദായകമായ നീതിമത്കരണത്തിനും കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ, ഒരു മനുഷ്യൻെറ അനുസരണത്താൽ അനേകർ നീതിയുള്ളവരാകും. എന്നാൽ, പാപം വർധിച്ചിടത്ത് കൃപ അതിലേറെ വർധിച്ചു. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലർത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാൻ ആധിപത്യം പുലർത്തും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (40 : 6-7a, 7b-8, 9, 16)
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
ബലികളും കാഴ്ചകളും അവിടന്ന് ആഗ്രഹിക്കുന്നില്ല; എന്നാൽ, അവിടുന്ന് എന്റെ കാതുകൾ തുറന്നുതന്നു. ദഹന ബലിയും പാപപരിഹാരബലിയും അവിടന്ന് ആവശ്യപ്പെട്ടില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു.
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
പുസ്‌തകച്ചുരുളിൽ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
ഞാൻ മഹാസഭയിൽ വിമോചനത്തിൻ്റെ സന്തോഷവാർത്ത അറിയിച്ചു; കർത്താവേ, അങ്ങേക്കറിയാവുന്നപോലെ ഞാൻ എന്റെ അധരങ്ങളെ അടക്കിനിർത്തിയില്ല.
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
അങ്ങയെ അന്വേഷിക്കുന്നവർ അങ്ങിൽ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്‌ഷയെ സ്നേഹിക്കുന്നവർ കർത്താവു വലിയവനാണെന്ന് നിരന്തരം ഉദ്ഘോഷിക്കട്ടെ!
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 21:36).
അല്ലേലൂയാ!
അല്ലേലൂയാ! മനുഷ്യപുത്രൻ്റെ മുമ്പിൽ പ്രത്യ ക്ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിൻ – അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (12:35-38)
(യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യൻമാർ ഭാഗ്യവാൻമാർ)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു. നിങ്ങൾ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിൻ. തങ്ങളുടെ യജമാനൻ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനേ തുറന്നു കൊടുക്കാൻ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിൻ. യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവരായിക്കാണുന്ന ഭൃത്യൻമാർ ഭാഗ്യവാൻമാർ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവൻ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവൻ രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാൽ ആ ഭ്യത്യൻമാർ ഭാഗ്യവാൻമാർ.




