സെപ്റ്റംബർ 12 ശനി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ്)
എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയിൽനിന്ന് ഓടിയകലുവിൻ. വിവേകമതികളോടെന്നപോലെ ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ പറയുന്നതു നിങ്ങൾതന്നെ വിധിക്കുവിൻ.നാം ആശീർവദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളൂ. അതിനാൽ, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ്. ജനനം കൊണ്ടുമാത്രം ഇസ്രായേല്ക്കാരായവരെ നോക്കുവിൻ. ബലിവസ്തുക്കൾ ഭക്ഷിക്കുന്നവർക്കല്ലേ ബലിപീഠത്തിലെ ഭാഗഭാഗിത്വം? വിഗ്രഹത്തിനു സമർപ്പിച്ച ആഹാരപദാർഥമോ വിഗ്രഹംതന്നെയോ എന്തെങ്കിലും ആണെന്നു ഞാൻ ഉദ്ദേശിക്കുന്നുണ്ടോ? ഇല്ല. വിജാതീയർ ബലിയർപ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാൻ പറയുന്നത്. നിങ്ങൾ പിശാചുക്കളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരേ സമയം കർത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. കർത്താവിന്റെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. കർത്താവിൽ നാം അസൂയ ഉണർത്തണമോ? നാം അവിടത്തെക്കാൾ ശക്തരാണോ?
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഞാൻ കർത്താവിനു കൃതജ്‌ഞതാബലി അർപ്പിക്കും.
കർത്താവ് എന്റെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു ഞാൻ എന്തു പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിൻെ നാമം വിളിച്ചപേക്ഷിക്കും.
ഞാൻ കർത്താവിനു കൃതജ്‌ഞതാബലി അർപ്പിക്കും.
ഞാൻ അങ്ങേക്കു കൃതജ്‌ഞതാബലി അർപ്പിക്കും; ഞാൻ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും. അവിടത്തെ ജനത്തിന്റെ മുൻപിൽ കർത്താവിനു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും,
ഞാൻ കർത്താവിനു കൃതജ്‌ഞതാബലി അർപ്പിക്കും..
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 14:23). കർത്താവ് അരുൾചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടു ത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ എന്നെ ‘കർത്താവേ’, ‘കർത്താവേ’ എന്നു വിളിക്കയും ഞാൻ പറ യുന്ന കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട്?)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു: നല്ല വ്യക്‌ഷം ചീത്തഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്ത വ്യ ക്ഷം നല്ല ഫലങ്ങളും, ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നൻമ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിൻമയിൽനിന്നു തിൻമ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
നിങ്ങൾ എന്നെ കർത്താവേ, കർത്താവേ, എന്നു വിളിക്കുകയും ഞാൻ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? എന്റെ അടുത്തുവന്ന് എന്റെ വചനം കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവൻ ആർക്കു സദൃശനാണെന്ന് ഞാൻ വ്യക്തമാക്കാം. ആഴത്തിൽ കുഴിച്ച് പാറമേൽ അടിസ്‌ഥാനമിട്ട് വീടുപണിത മനുഷ്യനോടു സദൃശനാണ് അവൻ. വെള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിൻമേൽ ആഞ്ഞടിക്കുകയും ചെയ്തു. എന്നാൽ ആ വീടിനെ ഇളക്കാൻ കഴിഞ്ഞില്ല; എന്തെന്നാൽ, അതു ബലിഷ്ഠമായി പണിയപ്പെട്ടിരുന്നു. വചനം കേൾക്കുകയും എന്നാൽ, അതനുസരിച്ചു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഉറ പ്പില്ലാത്ത തറമേൽ വീടുപണിതവനു തുല്യൻ. ജലപ്രവാഹം അതിൻമേൽ ആഞ്ഞടിച്ചു; ഉടനേ അതു നിലംപതിച്ചു. ആ വീടിന്റെ തകർച്ച വലുതായിരുന്നു.




