മെയ് 23 ശനി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(പൗലോസ് റോമായിൽ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു)
ഞങ്ങൾ റോമാപട്ടണത്തിൽ പ്രവേശിച്ചുകഴിഞ്ഞപ്പോൾ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാൻ പൗലോസിന് അനുവാദം ലഭിച്ചു. മൂന്നു ദിവസം കഴിഞ്ഞശേഷം സ്ഥലത്തെ യഹൂദനേതാക്കൻമാരെ അവൻ വിളിച്ചുകൂട്ടി. അവർ സമ്മേളിച്ചപ്പോൾ അവൻ അവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കൻമാരുടെ ആചാരങ്ങൾക്കോ എതിരായി ഞാൻ ഒന്നും പ്രവർത്തിച്ചിട്ടില്ല. എങ്കിലും, ഞാൻ ജറുസലേമിൽ വച്ച് തടവുകാരനായി റോമാക്കാരുടെ കൈകളിൽ ഏല്പിക്കപ്പെട്ടു. അവർ വിചാരണചെയ്തപ്പോൾ, വധശിക്ഷയർഹിക്കുന്നതൊന്നും എന്നിൽ കാണാഞ്ഞതുകൊണ്ട് എന്നെ മോചിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ, യഹൂദർ എതിർത്തു. തൻമൂലം, എന്റെ ജനങ്ങൾക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിൻ്റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിക്കാൻ ഞാൻ നിർബന്ധിതനായി. ഇക്കാരണത്താൽത്തന്നെയാണ് നിങ്ങളെ കണ്ടു സംസാരിക്കാൻ ഞാൻ നിങ്ങളെ വിളിച്ചു കുട്ടിയത്. എന്തെന്നാൽ, ഇസ്രായേലിൻെറ പ്രത്യാശയെ പ്രതിയാണ് ഞാൻ ഈ ചങ്ങലകളാൽ ബന്ധിതനായിരിക്കുന്നത് അവൻ സ്വന്തം ചെലവിൽ ഒരു വീട് വാടകയ്ക്കെടുത്ത് രണ്ടുവർഷം മുഴുവൻ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവൻ സ്വാഗതം ചെയ്തിരുന്നു. അവൻ ദൈവരാജ്യം പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് നിർബാധം ധൈര്യപൂർവം പഠിപ്പിക്കുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, പരമാർഥഹ്യദയർ അവിടത്തെ മുഖം ദർശിക്കും (അല്ലെങ്കിൽ: അല്ലേലൂയാ!)
കർത്താവ് തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്; അവിടത്തെ സിംഹാസനം സ്വർഗത്തിലാണ്. അവിടത്തെ കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു; അവിടന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
കർത്താവേ, പരമാർഥഹ്യദയർ അവിടത്തെ മുഖം ദർശിക്കും
കർത്താവ് നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടന്നു വെറുക്കുന്നു. കർത്താവു നീതിമാനാണ്; അവിടന്നു നീതിയുക്തമായ പ്രവൃത്തികൾ ഇഷ്ടപ്പെടുന്നു; പരമാർഥഹൃദയർ അവിടത്തെ മുഖം ദർശിക്കും.
കർത്താവേ, പരമാർഥഹ്യദയർ അവിടത്തെ മുഖം ദർശിക്കും
അല്ലേലൂയാ !
അല്ലേലൂയാ! (cf. യോഹ 16 : 7 + 13) കർത്താവ് അരുൾചെയ്യുന്നു: ഞാൻ നിങ്ങളുടെ അടുക്കലേക്ക് സത്യാത്മാവിനെ അയയ്ക്കും. അവൻ നിങ്ങളെ സത്യത്തിൻ്റെ പൂർണതയിലേക്കു നയിക്കും. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യംനല്കുന്നതും ഇവ എഴുതിയതും. അവൻ്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങൾക്കറിയാം)
അക്കാലത്ത്, പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പിന്നാലേ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്സിൽ ചാരിക്കിടന്നുകൊണ്ട്, കർത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് എന്നു ചോദിച്ചത്. അവനെ കണ്ടപ്പോൾ പത്രോസ് യേശുവിനോടു ചോദിച്ചു: കർത്താവേ, ഇവന്റെ കാര്യം എന്ത്? യേശു പറഞ്ഞു: ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക. ആ ശിഷ്യൻ മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയിൽ പരന്നു. എന്നാൽ, അവൻ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാൻ വരുന്നതുവരെ അവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത് എന്നാണ്.ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യം നല്കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങൾക്കറിയാം. യേശു ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.




