ഫെബ്രുവരി 16 തിങ്കൾ
ഒന്നാം വായന
വി. യാക്കോബ് എഴുതിയ ലേഖനത്തിൽനിന്ന്
(വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ)
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്ക് എഴുതുന്നത്: നിങ്ങൾക്ക് അഭിവാദനം.
എന്റെ സഹോദരരേ, വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ, നിങ്ങൾ സന്തോഷിക്കുവിൻ. എന്തെന്നാൽ, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്‌ഥിരത പൂർണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങൾ പൂർണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും. നിങ്ങളിൽ ജ്ഞാനം കുറവുള്ളവൻ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നല്‌കുന്നവനാണ് അവിടന്ന്.
സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാൻ. സംശയിക്കുന്നവൻ കാറ്റിൽ ഇളകിമറിയുന്ന കടൽത്തിരയ്ക്കു തുല്യനാണ്. സംശയമനസ്‌കനും എല്ലാ കാര്യങ്ങളിലും ചഞ്ചല പ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കർത്താവിൽനിന്നു ലഭിക്കുമെന്നു കരുതരുത്. എളിയ സഹോദരൻ പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തിൽ അഭിമാനിക്കട്ടെ.
ധനവാൻ താഴ്ത്തപ്പെടുന്നതിൽ അഭിമാനിക്കട്ടെ. എന്തെന്നാൽ, പുല്ലിന്റെ പൂവുപോലെ അവൻ കടന്നു പോകും. സൂര്യൻ ഉഗ്രതാപത്തോടെ ഉദിച്ചുയർന്ന് പുല്ലിനെ ഉണക്കിക്കളയുന്നു. അതിൻെറ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്‌ദര്യം അസ്തമിക്കുകയും ചെയ്യുന്നു. ഇപ്രകാരം ധനികനും തൻ്റെ ഉദ്യമങ്ങൾക്കിടയ്ക്കു മങ്ങിമറഞ്ഞു പോകും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ!
കഷ്ടതയിൽപ്പെടുന്നതിനു മുൻപ് ഞാൻ വഴിതെറ്റിപ്പോയി; എന്നാൽ, ഇപ്പോൾ ഞാൻ അങ്ങയുടെ വചനം പാലിക്കുന്നു. അവിടന്ന് നല്ലവനും നൻമ ചെയ്യുന്നവനുമാണ്; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!
കർത്താവേ, ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ!
ദുരിതങ്ങൾ എനിക്കുപകാരമായി; തൻമൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ. ആയിരക്കണക്കിനു പൊൻ വെള്ളിനാണയങ്ങളെക്കാൾ അങ്ങയുടെ വദനത്തിൽ നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം.
കർത്താവേ, ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ!
കർത്താവേ, അങ്ങയുടെ വിധികൾ ന്യായയുക്‌തമാണെന്നും വിശ്വസ്ഥതമൂലമാണ് അവിടന്ന് കഷ്ടപെടുത്തിയതെന്നും ഞാനറിയുന്നു. ഈ ദാസന് അങ്ങു നല്‌കിയ വാഗ്‌ദാനമനുസരിച്ച് അങ്ങയുടെ കാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ
കർത്താവേ, ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ!
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്?)
അക്കാലത്ത്, ഫരിസേയർ വന്ന് യേശുവുമായി തർക്കിക്കാൻ തുടങ്ങി. അവർ അവനെ പരീക്‌ഷിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. അവൻ ആത്മാവിൽ അഗാധമായി നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്‌കപ്പെടുകതില്ല. അവൻ അവരെ വിട്ട്, വീണ്ടും വഞ്ചിയിൽ കയറി മറുകയിലേക്കുപോയി.




