ജനുവരി 17 ശനി
ഒന്നാം വായന
സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന്
(ഞാൻ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ് എന്റെ ജനത്തെ ഭരിക്കുന്നവൻ ഇവനാണ്.)
ബെഞ്ചമിൻ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവൻ അബിയേലിന്റെ മകനായിരുന്നു. അബിയേൽ സെരോറിന്റെയും സെരോർ ബക്കോറാത്തിന്റെയും ബക്കോറാത്ത് അഫിയായുടെയും പുത്രനായിരുന്നു. അഫിയാ ബെഞ്ചമിൻ ഗോത്രക്കാരനും ധനികനുമായിരുന്നു. കിഷിന് സാവൂൾ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാൾ കോമളനായി ഇസ്രായേലിൽ മറ്റാരുമില്ലായിരുന്നു. അവന്റെ തോളൊപ്പം ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല. ഒരിക്കൽ സാവൂളിന്റെ പിതാവായ കിഷിന്റെ കഴുതകൾ കാണാതായി. അവൻ സാവൂളിനോടു പറഞ്ഞു: ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെ അന്വേഷിക്കുക. അവർ എഫ്രായിം മലനാട്ടിലും ഷലീഷാ ദേശത്തും അന്വേഷിച്ചു; കണ്ടെത്തിയില്ല. ഷാലിം ദേശത്തും തിരക്കി; അവിടെയും ഇല്ലായിരുന്നു. അനന്തരം, ബെഞ്ചമിന്റെ നാട്ടിൽ അന്വേഷിച്ചു; കണ്ടെത്തിയില്ല.
സാവൂൾ സാമുവലിൻെറ ദൃഷ്‌ടിയിൽപ്പെട്ടപ്പോൾ കർത്താവ് സാമുവലിനോടു പറഞ്ഞു: ഞാൻ നിന്നോടു പറഞ്ഞത് ഇവനെ പ്പറ്റിയാണ്. എന്റെ ജനത്തെ ഭരിക്കുന്നവൻ ഇവനാണ്. സാവൂൾ പട്ടണവാതില്ക്കൽ വച്ച് സാമുവലിനെ സമീപിച്ചു ചോദിച്ചു: ദീർഘദർശിയുടെ ഭവനം എവിടെയാണെന്നു കാണിച്ചുതരാമോ? സാമുവൽ പറഞ്ഞു: ഞാൻ തന്നെയാണ് അവൻ. മലമുകളിലേക്ക് എന്റെ മുൻപേ നടന്നുകൊള്ളുക. ഇന്ന് എന്റെകൂടെ ഭക്ഷണം കഴിക്കണം. പ്രഭാതത്തിൽ മടങ്ങിപ്പോകാം. അപ്പോൾ നിങ്ങൾക്കാവശ്യമുള്ളതു പറഞ്ഞുതരാം.
സാമുവൽ ഒരു പാത്രം ഒലിവെണ്ണയെടുത്ത് സാവൂളിന്റെ ശിരസ്സിൽ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കർത്താവു തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലും നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണം. തൻ്റെ അവകാശമായ ജനത്തിനു രാജാവായി കർത്താവ് നിന്നെ വാഴിച്ചിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, രാജാവ് അങ്ങയുടെ ശക്തിയിൽ സന്തോഷിക്കുന്നു.
കർത്താവേ, രാജാവ് അങ്ങയുടെ ശക്തിയിൽ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തിൽ അവൻ എത്രയധികം ആഹ്ളാദിക്കുന്നു! അവൻ ഹൃദയാഭിലാഷം അങ്ങു സാധിച്ചുകൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.
കർത്താവേ, രാജാവ് അങ്ങയുടെ ശക്തിയിൽ സന്തോഷിക്കുന്നു.
സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടന്ന് അവനെ സന്ദർശിച്ചു; അവന്റെ ശിരസ്‌സിൽ തങ്കക്കിരീടം അണിയിച്ചു. അവൻ അങ്ങയോടു ജീവൻ യാചിച്ചു; അവിടന്ന് അതു നല്കി. സുദീർഘവും അനന്തവുമായ നാളുകൾതന്നെ.
കർത്താവേ, രാജാവ് അങ്ങയുടെ ശക്തിയിൽ സന്തോഷിക്കുന്നു.
അങ്ങയുടെ സഹായത്താൽ അവന്റെ മഹത്ത്വം വർധിച്ചു; അങ്ങ് അവന്റെമേൽ തേജസ്‌സും പ്രതാപവും ചൊരിഞ്ഞു. അവിടന്ന് അവനെ എന്നേക്കും അനുഗ്രഹപൂർണനാക്കി: അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിച്ചു.
കർത്താവേ, രാജാവ് അങ്ങയുടെ ശക്തിയിൽ സന്തോഷിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! ദരിദ്രരെ സുവിശേഷം അറിയിക്കാനും ബന്ധിതർക്കു മോചനം നല്കാനും കർത്താവ് എന്നെ അയച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നീതിമാന്മാരെയല്ല. പാപികളെ വിളിക്കാനാണ് ഞാൻ വന്നത്)
അക്കാലത്ത്, യേശു വീണ്ടും കടല്ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവൻ അവരെ പഠിപ്പിച്ചു. അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അവൻ ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു. അവൻ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരിൽപ്പെട്ട ചില നിയമജ്ഞർ ശിഷ്യൻമാരോടു ചോദിച്ചു: അവൻ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ക്കൊണ്ട് ആവശ്യം. നീതിമാൻമാരെയല്ല, പാപികളെ വിളിക്കാ നാണു ഞാൻ വന്നത്.




