ജനുവരി 10 ശനി
ഒന്നാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാൽ അവിടന്നു. നമ്മുടെ പ്രാർഥന കേൾക്കും)
വാത്സല്യമുള്ളവരേ, ദൈവപുത്രൻ്റെ ഇഷ്ടത്തിനനുസ്യതമായി എന്തെങ്കിലും നാം ചോദിച്ചാൽ, അവിടന്നു നമ്മുടെ പ്രാർഥന കേൾക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്. നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നെന്നു നമുക്കറിയാമെങ്കിൽ, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം. മരണത്തിനർഹമല്ലാത്ത പാപം സഹോദരൻ ചെയ്യുന്നത് ഒരുവൻ കണ്ടാൽ, അവൻ പ്രാർഥിക്കട്ടെ. അവനു ദൈവം ജീവൻ നല്‌കും. മരണാർഹമല്ലാത്ത പാപം ചെയ്യുന്നവർക്കു മാത്രമാണിത്. മരണാർഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. എല്ലാ അധർമവും പാപമാണ്. എന്നാൽ മരണാർഹമല്ലാത്ത പാപവുമുണ്ട്. ദൈവത്തിൽനിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രൻ അവനെ സംരക്ഷി ക്കുന്നു എന്നു നാം അറിയുന്നു. ദുഷ്‌ടൻ അവനെ തൊടുകയുമില്ല. നാം ദൈവത്തിൽനിന്നുള്ളവരാണെന്നും ലോകം മുഴുവൻ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു. ദൈവപുത്രൻ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവുനമുക്കു നല്കിയെന്നും നാം അറിയുന്നു. നാമാകട്ടെ, സത്യ സ്വപനിലും അവിടത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്. ഇവനാണ് സത്യദൈവവും നിത്യജീവനും. കുഞ്ഞുമക്കളേ, വിഗ്രഹങ്ങളിൽ നിന്ന് അകന്നിരിക്കുവിൻ.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവ് തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
കർത്താവിന് പുതിയ കീർത്തനമാലപിക്കുവിൻ; വിശുദ്ധരുടെ സമൂഹത്തിൽ അവിടത്തെ പാടിപ്പുകഴ്ത്തുവിൻ. ഇസ്രായേൽ തന്റെ സ്രഷ്ടാവിൽ സന്തോഷിക്കട്ടെ! സീയോൻ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ!
കർത്താവ് തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
നൃത്തംചെയ്തുകൊണ്ട് അവർ അവിടത്തെ നാമം സ്‌തുതി ക്കട്ടെ! തപ്പുകൊട്ടിയും കിന്നരം മീട്ടിയും അവർ അവിടത്തെ സ്തുതിക്കട്ടെ! എന്തെന്നാൽ, കർത്താവ് തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
കർത്താവ് തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദംകൊണ്ടു പാടട്ടെ! അവരുടെ കണ്ഠങ്ങളിൽ ദൈവത്തിൻറെ സ്‌തുതി ഉയരട്ടെ, അവിടത്തെ വിശ്വസ്തർക്ക് ഇതു മഹത്ത്വമാണ്.
കർത്താവ് തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപതി ഉദയം ചെയ്തു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അടുത്തുനിന്ന് മണവാളനെ ശ്രവിക്കുന്ന സ്നേഹിതൻ അവന്റെ സ്വരത്തിൽ ഏറെ സന്തോഷിക്കുന്നു)
അക്കാലത്ത്, യേശുവും ശിഷ്യൻമാരും യൂദയാദേശത്തേക്കു പോയി. അവിടെ അവൻ അവരോടൊത്തു താമസിച്ച് സ്നാനം നല്‌കി. സാലിമിനടുത്തുള്ള ഏനോനിൽ വെള്ളം ധാരാളമുണ്ടായിരുന്നതിനാൽ അവിടെ യോഹന്നാനും സ്നാനം നല്കിയിരുന്നു. ആളുകൾ അവന്റെ അടുത്തു വന്ന് സ്നാനം സ്വീകരിച്ചിരുന്നു. യോഹന്നാൻ ഇനിയും കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്നില്ല. അവന്റെ ശിഷ്യൻമാരും ഒരു യഹൂദനും തമ്മിൽ ശുദ്ധീകരണത്തെപ്പറ്റി തർക്കമുണ്ടായി. അവർ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോർദാന്റെ അക്കരെ നിന്നോടു കൂടെയുണ്ടായിരുന്നവൻ, നീ ആരെപ്പറ്റി സാക്‌ഷ്യപ്പെടുത്തിയോ അവൻ, ഇതാ, ഇവിടെ സ്നാനം നല്‌കുന്നു. എല്ലാവരും അവന്റെ അടുത്തേക്കു പോവുകയാണ്. യോഹന്നാൻ പ്രതിവചിച്ചു: സ്വർഗത്തിൽനിന്നു നല്‌കപ്പെടുന്നില്ലെങ്കിൽ, ആർക്കും ഒന്നുംസ്വീകരിക്കാൻ സാധിക്കുകയില്ല. ഞാൻ ക്രിസ്‌തുവല്ല. പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണ് എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾതന്നെ സാക്‌ഷികളാണ്. മണവാട്ടിയുള്ളവനാണ് മണവാളൻ. അടുത്തുനിന്ന് മണവാളനെ ശ്രവിക്കുന്ന സ്നേഹിതൻ അവന്റെ സ്വരത്തിൽ ഏറെ സന്തോഷിക്കുന്നു. അതുപോലെ, എന്റെ ഈ സന്തോഷം ഇപ്പോൾ പൂർണമായിരിക്കുന്നു. അവൻ വളരുകയും ഞാൻ കുറയുകയും വേണം.




