രണ്ടാം വാരം : വെളളി
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(നീ എന്റെ കല്പനകൾ അനുസരിച്ചിരുന്നെങ്കിൽ!)
നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കർത്താവ് അരുൾചെയ്യുന്നു: നിനക്കു നൻമയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിൻ്റെ ദൈവമായ കർത്താവ് ഞാനാണ്. നീ എന്റെ കല്പനകൾ അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം നദി പോലെ ഒഴുകുമായിരുന്നു; നീതി കടലലകൾപോലെ ഉയരുമായിരുന്നു; നിൻ്റെ സന്തതികൾ മണൽപോലെയും വംശം മണൽ ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുൻപിൽ നിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ അവന്റെ ആനന്‌ദം കർത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
കർത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ് അവൻ, അവന്റെ പ്രവൃത്തികൾ സഫലമാകുന്നു.
കർത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദുഷ്‌ടർ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവർ. കർത്താവ് നീതിമാൻമാരുടെ മാർഗം അറിയുന്നു; ദുഷ്ടരുടെ മാർഗം നാശത്തിൽ അവസാനിക്കും.
കർത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അല്ലേലുയാ !
അല്ലേലൂയാ! കർത്താവ് വരുന്നു, അവിടത്തെ എതിരേൽക്കുവിൻ; അവിടന്നു തന്നെയാണ് സമാധാനരാജൻ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യോഹന്നാനെയോ മനുഷ്യപുത്രനെയോ അവർ കേൾക്കുന്നില്ല)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾ ചെയ്തു. ഈ തലമുറയെ എന്തിനോടാണു ഞാൻ ഉപമിക്കേണ്ടത്? ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങൾ വിലപിച്ചില്ല എന്നു പറയുന്ന കുട്ടികൾക്കു സമാനമാണ് ഈ തലമുറ, യോഹന്നാൻ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവൻ പിശാചുബാധിതനാണെന്ന് അപ്പോൾ അവർ പറയുന്നു. മനുഷ്യ പുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ അവർ പറയുന്നു; ഇതാ, ഭോജനപ്രിയനും വീഞ്ഞു കുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ! എങ്കിലും ജ്‌ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിമത്‌കരിക്കപ്പെട്ടിരിക്കുന്നു.




