ജൂലൈ 20 തിങ്കൾ
ഒന്നാം വായന
മിക്കാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(മനുഷ്യാ, നല്ലതെന്തെന്ന് അവിടന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്)
കർത്താവ് പറയുന്ന വാക്കു കേൾക്കുക: എഴുന്നേറ്റ്, പർവതങ്ങളുടെ മുൻപിൽ നിന്റെ ആവലാതികൾ ബോധിപ്പിക്കുക. കുന്നുകൾ നിന്റെ ശബ്ദം കേൾക്കട്ടെ! പർവതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അസ്തിവാരങ്ങളേ, കർത്താവിന്റെ ആരോപണങ്ങൾ കേൾക്കുവിൻ. അവിടന്ന് തൻ്റെ ജനത്തിനെതിരേ കുറ്റമാരോപിക്കുന്നു; ഇസ്രായേലിനെതിരേ വാദിക്കുന്നു. എന്റെ ജനമേ, നിങ്ങളോടു ഞാൻ എന്തുചെയ്തു? എങ്ങനെ ഞാൻ നിങ്ങൾക്കു ശല്യമായി? ഉത്തരം പറയുവിൻ. ഞാൻ നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു; അടിമത്തത്തിന്റെ ഭവനത്തിൽനിന്നു നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാൻ മോശയെയും അഹറോനെയും മിരിയാമിനെയും അയച്ചു.
കർത്താവിൻ്റെ മുൻപിൽ ഞാൻ എന്തു കാഴ്ചയാണ് കൊണ്ടുവരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെ മുൻപിൽ ഞാൻ എങ്ങനെയാണ് കുമ്പിടേണ്ടത്? ദഹനബലിക്ക് ഒരു വയസ്സുള്ള കാളക്കിടാവുമായാണോ ഞാൻ വരേണ്ടത്? ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിന് എണ്ണപ്പുഴകളിലും അവിടന്ന് സംപ്രീതനാകുമോ? എൻെറ അതിക്രമങ്ങൾക്കു പരിഹാരമായി എന്റെ ആദ്യജാതനെ ഞാൻ നല്കണമോ? ആത്മാവിന്റെ പാപത്തിനുപകരം ശരീരത്തിന്റെ ഫലം കാഴ്ചവയ്ക്കണമോ? മനുഷ്യാ, നല്ലതെന്തെന്ന് അവിടന്ന് നിനക്കു കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കർത്താവ് നിന്നിൽനിന്ന് ആവശ്യപ്പെടുന്നത്?
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
ബലിയർപ്പണത്തോടെ എന്നോട് ഉടമ്പടി ചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിൻ. ആകാശം അവിടത്തെ നീതി ഉദ്ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികർത്താവ്.
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
നിന്റെ ബലികളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിൻെറ ദഹനബലികൾ നിരന്തരം എന്റെ മുൻപിലുണ്ട്. നിന്റെ വീട്ടിൽനിന്നു കാളയെയോ നിൻ്റെ ആട്ടിൻപറ്റത്തിൽ നിന്നു മുട്ടാടിനെയോ ഞാൻ സ്വീകരിക്കുകയില്ല.
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
എന്റെ നിയമങ്ങൾ ഉരുവിടാനോ എൻ്റെ ഉടമ്പടിയെക്കുറിച്ച ഉരിയാടാനോ നിനക്കെന്തു കാര്യം? നീ ശിക്ഷണം വെറുക്കു ന്നു; എന്റെ വചനം നീ അവഗണിക്കുന്നു.
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
നീ ഇതെല്ലാം ചെയ്തിട്ടും ഞാൻ മൗനം ദീക്ഷിച്ചു: നിന്നെ പ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാൽ ഇപ്പോൾ ഞാൻ നിന്നെ ശാസിക്കുന്നു; നിൻെറ മുൻപിൽ ഞാൻ കുറ്റങ്ങൾ നിരത്തിവയ്ക്കുന്നു. ബലിയായി കൃതജ്ഞത അർപ്പിക്കുന്നവൻ എന്നെ ബഹുമാനിക്കുന്നു; നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിൻ്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.
അല്ലേലൂയാ !
അല്ലേലൂയാ! (Cf. സങ്കീ 94 : 8b + 7b). ഇന്ന് നിങ്ങൾ ഹൃദയം കഠിനമാക്കാതെ കർത്താവിൻ്റെ സ്വരം ശ്രവിക്കുവിൻ. അല്ലേലൂയാ
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
( ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും)
അക്കാലത്ത്, നിയമജ്ഞരിലും ഫരിസേയരിലുംപെട്ട ചിലർ യേശുവിനോടു പറഞ്ഞു: ഗുരോ, നിന്നിൽനിന്ന് ഒരടയാളം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവൻ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു. യോനാപ്രവാചകന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല. യോനാ മൂന്നുരാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തിൽ കിടന്നതുപോലെ, മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും. നിനെവേനിവാസികൾ വിധിദിവസം ഈ തലമുറയോടൊത്ത് എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. എന്തെന്നാൽ, യോനായുടെ പ്രസംഗംകേട്ട് അവർ അനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാൾ വലിയവൻ!
ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമൻെറ വിജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർത്തികളിൽനിന്നു വന്നെത്തി. ഇതാ, ഇവിടെ സോളമനെക്കാൾ വലിയവൻ!



