ജൂലൈ 17 വെള്ളി
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(നിന്റെ പ്രാർഥന ഞാൻ ശ്രവിച്ചിരിക്കുന്നു. നിൻ്റെ കണ്ണുനീർ ഞാൻ ദർശിച്ചു
അക്കാലത്ത്, ഹെസക്കിയാ രോഗിയാവുകയും മരണത്തോട് അടുക്കുകയും ചെയ്‌തു. ആമോസിന്റെ പുത്രനായ ഏശയ്യാ പ്രവാചകൻ അവനെ സമീപിച്ചു പറഞ്ഞു: കർത്താവ് അൾചെയ്യുന്നു, നിന്റെ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാൽ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല. ഹെസക്കിയാ ചുമരിന്റെ നേരേ തിരിഞ്ഞ് കർത്താവിനോടു പ്രാർഥിച്ചു: കർത്താവേ, ഞാൻ വിശ്വസ്തതയോടും പൂർണഹൃദയത്തോടുംകൂടെ അങ്ങയുടെ മുൻപിൽ വ്യാപരിച്ചുവെന്നും അങ്ങേക്കു പ്രീതികരമായത് എപ്പോഴും അനുവർത്തിച്ചുവെന്നും അങ്ങ് ഇപ്പോൾ അനുസരിക്കണമേ! അനന്തരം, ഹെസക്കിയാ വേദനയോടെ കരഞ്ഞു. അപ്പോൾ ഏശയ്യായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി: നീ ചെന്ന് ഹെസക്കിയായോടു പറയുക. നിൻ്റെ പിതാവായ ദാവീദിൻ്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു, നിൻെറ പ്രാർഥന ഞാൻ ശ്രവിച്ചിരിക്കുന്നു. നിൻ്റെ കണ്ണുനീർ ഞാൻ ദർശിച്ചു. ഇതാ, നിന്റെ ആയുസ്‌സ് പതിനഞ്ചുവർഷം കൂടി ഞാൻ ദീർഘിപ്പിക്കും. ഞാൻ നിന്നെയും ഈ നഗരത്തെയും അസ്‌സീറിയാരാജാവിന്റെ കരങ്ങളിൽനിന്നു രക്ഷിക്കുകയും ഈ നഗരം സംരക്ഷിക്കുകയും ചെയ്യും.അപ്പോൾ ഏശയ്യാ പറഞ്ഞു: അവൻ സുഖം പ്രാപിക്കേണ്ടതിന് ഒരു അത്തിയട എടുത്ത് അവന്റെ പരുവിൽ വയ്ക്കുക. ഞാൻ കർത്താവിന്റെ ഭവനത്തിൽ പ്രവേശിക്കുമെന്നതിന്റെ അടയാളം എന്തായിരിക്കുമെന്ന് ഹെസക്കിയാ ചോദിച്ചിട്ടുണ്ടായിരുന്നു.
കർത്താവിന്റെ ഈ വാഗ്ദാനം നിവൃത്തിയാകുമെന്നതിന് അവിടന്നു നല്‌കുന്ന അടയാളമാണിത്. ആഹാസിൻ്റെ ഘടികാരത്തിൽ അസ്തമയസൂര്യന്റെ രശ്‌മികളേറ്റുണ്ടാകുന്ന നിഴൽ പത്തു ചുവടു പുറകോട്ടു തിരിയുന്നതിന് ഞാൻ ഇടയാക്കും. അങ്ങനെ ഘടികാരത്തിൽ നിഴൽ പത്തുചുവടു പുറകോട്ടു മാറി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, നാശത്തിന്റെ കുഴിയിൽനിന്ന് എന്റെ ജീവൻ അങ്ങ് രക്ഷിച്ചു.
എന്റെ ജീവിതത്തിന്റെ മധ്യാഹ്‌നത്തിൽ ഞാൻ വേർപിരിയണം. ശേഷിച്ച ആയുസ്സ് പാതാളവാതില്ക്കൽ ചെലവഴിക്കുന്നതിനു ഞാൻ വിധിക്കപ്പെട്ടിരിക്കുന്നു.
കർത്താവേ, നാശത്തിന്റെ കുഴിയിൽനിന്ന് എന്റെ ജീവൻ അങ്ങ് രക്ഷിച്ചു.
ഞാൻ പറഞ്ഞു: ജീവനുള്ളവരുടെ നാട്ടിൽ ഞാൻ ഇനി കർത്താവിനെ ദർശിക്കുകയില്ല; ഭൂവാസികളുടെ ഇടയിൽ വച്ച് മനുഷ്യനെ ഞാൻ ഇനി നോക്കുകയില്ല.
കർത്താവേ, നാശത്തിന്റെ കുഴിയിൽനിന്ന് എന്റെ ജീവൻ അങ്ങ് രക്ഷിച്ചു.
ആട്ടിടയന്റെ കൂടാരംപോലെ എൻെറ ഭവനം എന്നിൽനിന്നു പറിച്ചുമാറ്റിയിരിക്കുന്നു. നെയ്ത്‌തുകാരനെപ്പോലെ എന്റെ ജീവിതം ഞാൻ ചുരുട്ടിയിരിക്കുന്നു. തറിയിൽനിന്ന് അവിടന്ന് എന്നെ മുറിച്ചുനീക്കി. പകലും രാത്രിയും അവിടന്ന് എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
കർത്താവേ, നാശത്തിന്റെ കുഴിയിൽനിന്ന് എന്റെ ജീവൻ അങ്ങ് രക്ഷിച്ചു.
കർത്താവേ, എന്നിട്ടും എൻ്റെ ആത്‌മാവ് അങ്ങയോടൊത്തു ജീവിക്കും. ഞാൻ അങ്ങേക്കുവേണ്ടി മാത്രം ജീവിക്കും. എനിക്ക് ആരോഗ്യം പ്രദാനംചെയ്‌ത് എന്നെ ജീവിപ്പിക്കണമേ!
കർത്താവേ, നാശത്തിന്റെ കുഴിയിൽനിന്ന് എന്റെ ജീവൻ അങ്ങ് രക്ഷിച്ചു.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 10 : 27). കർത്താവ് അരുൾചെയ്യുന്നു: എന്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മനുഷ്യപുത്രൻ സാബത്തിൻ്റെയും കർത്താവാണ്)
അക്കാലത്ത്, ഒരു സാബത്തിൽ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവൻെറ ശിഷ്യൻമാർക്കു വിശന്നു. അവർ കതിരുകൾ പറിച്ചുതിന്നാൻ തുടങ്ങി. ഫരിസേയർ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തിൽ നിഷിദ്ധമായത് നിന്റെ ശിഷ്യൻമാർ ചെയ്യുന്നു. അവൻ പറഞ്ഞു: വിശന്നപ്പോൾ ദാവീദും അനുചരൻമാരും എന്താണു ചെയ്തതെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അവൻ ദൈവഭവനത്തിൽ പ്രവേശിച്ച്, പുരോഹിതൻമാർക്കല്ലാതെ തനിക്കോ സഹചരൻമാർക്കോ ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിച്ചതെങ്ങനെ? അല്ലെങ്കിൽ, സാബത്തുദിവസം ദേവാലയത്തിലെ പുരോഹിതൻമാർ സാബത്തു ലംഘിക്കുകയും അതേസമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങൾ നിയമത്തിൽ വായിച്ചിട്ടില്ലേ? എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാൾ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം മനസ്‌സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ നിരപരാധരെ കുറ്റംവിധിക്കുമായിരുന്നില്ല. എന്തെന്നാൽ, മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്.




