ജൂൺ 02 ചൊവ്വ
വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(പുതിയ ആകാശവും പുതിയ ഭൂമിയും നാം കാത്തിരിക്കുന്നു)
പ്രിയപ്പെട്ടവരേ, ആകാശം തീയിൽ വെന്തു നശിക്കുകയും മൂലപദാർഥങ്ങൾ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനം പ്രതീക്‌ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിൻ. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു.
ആകയാൽ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്‌ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തിൽ കഴിയുന്നവരായി നിങ്ങൾ അവനു കാണപ്പെടാൻ വേണ്ടി ഉത്സാഹിക്കുവിൻ. നമ്മുടെ കർത്താവിന്റെ ദീർഘക്‌ഷമ രക്‌ഷാകരമാണെന്നു കരുതിക്കൊള്ളുവിൻ. ഇക്കാര്യം മുൻകുട്ടി അറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ച് നിങ്ങൾ സ്ഥൈര്യം നഷ്‌ടപ്പെടുത്താ തിരിക്കാൻ ശ്രദ്‌ധിക്കുവിൻ. നമ്മുടെ കർത്താവും രക്‌ഷകനുമായയേശുക്രിസ്തുവിന്റെ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങൾ വളരുവിൻ. അവന് ഇപ്പോഴും എന്നേക്കും മഹത്ത്വ മുണ്ടായിരിക്കട്ടെ! ആമേൻ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
പർവതങ്ങൾക്കു രൂപം നല്‌കുന്നതിനുമുൻപ്, ഭൂമിയും ലോക വും അങ്ങു നിർമിക്കുന്നതിനുമുൻപ്, അനാദി മുതൽ അനന്തത വരെ അവിടന്നു ദൈവമാണ്.
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
മനുഷ്യനെ അവിടന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിൻ എന്ന് അങ്ങു പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്ട്‌ടിയിൽ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
ഞങ്ങളുടെ ആയുഷ്കാലം എഴുപതുവർഷമാണ്; ഏറിയാൽ എൺപത്; എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവു മാണ്; അവ പെട്ടെന്നു തീർന്നു ഞങ്ങൾ കടന്നുപോകും.
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ. അങ്ങയുടെ ദാസർക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കൾക്ക് അങ്ങയുടെ മഹത്ത്വവും വെളിപ്പെടുമാറാകട്ടെ!
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! (Cf. എഫേ 1:17-18). നമ്മുടെ വിളിയുടെ പ്രത്യാശയെപ്പറ്റി അറിയാൻ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവുമായവൻ നിങ്ങളുടെ ആന്തരികനേത്രങ്ങൾ പ്രകാശിപ്പിക്കട്ടെ. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക)
അക്കാലത്ത്, യേശുവിനെ വാക്കിൽ കുടുക്കുന്നതിനു വേണ്ടി കുറെ ഫരിസേയരെയും ഹേറോദേസ്പക്ഷക്കാരെയും അവർ അവന്റെ അടുത്തേക്ക് അയച്ചു. അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്‌സിലാക്കി അവൻ പറഞ്ഞു: നിങ്ങൾ എന്തിന് എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാൻ കാണട്ടെ. അവർ അതു കൊണ്ടുവന്നപ്പോൾ അവൻ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റേത് എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ച് വിസ്മയിച്ചു.



