സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കേരള ലത്തീൻ കത്തോലിക്കക്കാർക്ക് ആശ്വാസമായ സർക്കാർ ഉത്തരവിൽ നന്ദി അർപ്പിച്ച് നെയ്യാറ്റിൻകര രൂപത. ഫാ.അനിൽകുമാർ, ഫാ.റോബർട്ട് വിൻസെന്റ്, മാനന്തവാടി പരിശുദ്ധ സ്വർഗ്ഗാരോപിത മാതാ പള്ളി വികാരി ഫാ.ജെയ്മോൻ എന്നിവർ പിന്നോക്ക വിഭാഗ വികസനവകുപ്പ് മന്ത്രി ബഹു. ഒ.ആർ. കേളുവിനെ കണ്ട് രൂപതയുടെ നന്ദി അറിയിക്കുകയായിരുന്നു.
1947 എന്ന കാലഗണന ലത്തീൻ കത്തോലിക്ക ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നത് സംബന്ധിച്ച് ലത്തീൻ കത്തോലിക്കർ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വർഷങ്ങളായി രൂപതാ കേന്ദ്രവും കെ.എൽ.സി.എ. സംഘടനയും കഠിന പരിശ്രമം നടത്തിയിരുന്നു. നെയ്യാറ്റിൻകര രൂപതയിലെ എല്ലാ വിശ്വാസികളും ബി.സി.സി.തലത്തിൽ മുഖ്യമന്തിക്കും സർക്കാർ കേന്ദ്രങ്ങളിലേക്കും നിവേദനങ്ങൾ അയച്ചിരുന്നു.
ഈ ഉത്തരവിന്റെ വരവിനായി സർക്കാരിനോട് നിരന്തരം നെയ്യാറ്റിൻകര രൂപതയ്ക്ക് വേണ്ടി സംസാരിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്ത എം.എൽ.എ.മാരായ ബഹു.ജി. സ്റ്റീഫൻ എം.എൽ.എ., ബഹു.കെ.ആൻസലൻ എം.എൽ.എ. എന്നിവരെയും രാഷ്രീയ പ്രവർത്തകരെയും രൂപത നേതൃത്വം അഭിനന്ദിക്കുകയും അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തിരുന്നു.




