ജനുവരി 01 വ്യാഴം
ഒന്നാം വായന
സംഖ്യയുടെ പുസ്തകത്തിൽൽനിന്ന്
(ഇസ്രായേൽമക്കൾക്കുവേണ്ടി അവർ എൻ്റെ നാമം വിളിച്ചപേക്ഷിക്കട്ടെ..ഞാൻ അവരെ അനുഗ്രഹിക്കും)
കർത്താവ് മോശയോട് അരുൾ ചെയ്തു: അഹറോനോടും പുത്രന്മാരോടും പറയുക, നിങ്ങൾ ഇങ്ങനെ പറഞ്ഞ് ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കണം: കർത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടന്ന് നിന്നിൽ പ്രസാ ദിക്കുകയും നിന്നോടു കരുണകാണിക്കുകയും ചെയ്യട്ടെ. കർത്താവു കരുണയോടെ കടാക്ഷിച്ച് നിനക്കു സമാധാനം നല് കട്ടെ. ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം ഉറപ്പിക്കട്ടെ. അപ്പോൾ ഞാൻ അവരെ അനുഗ്രഹിക്കും.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടന്ന് തന്റെ പ്രീതി നമ്മുടെമേൽ ചൊരിയുമാറാകട്ടെ! അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകരശക്തി സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.
ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങ് ജനതകളെ നീതിപൂർവം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ! അവിടന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവൻ അവിടത്തെ ഭയപ്പെടട്ടെ!
ദൈവം നമ്മോടു കൃപ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ദൈവം സ്ത്രീയിൽനിന്നു ജനിച്ച തൻറെ പുത്രനെ അയച്ചു)
സഹോദരരേ, കാലസമ്പൂർണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു. അവൻ സ്ത്രീയിൽനിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. അങ്ങനെ, നമ്മെ പുത്രൻമാരായി ദത്തെടുക്കേണ്ടതിന് അവൻ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങൾ മക്കളായതുകൊണ്ട് ആബ് ബാ!, പിതാവേ! എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാൽ, നീ ഇനിമേൽ ദാസനല്ല, പിന്നെയോ, പുത്രനാണ്; പുത്രനെങ്കിൽ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! പൂർവകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്; എന്നാൽ, ഈ അവസാന നാളുകളിൽ തൻ്റെ പുത്രൻവഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലുക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മറിയത്തെയും യൗസേപ്പിനെയും ശിശുവിനെയും അവർ കണ്ടു. എട്ടു ദിവസം കഴിഞ്ഞ് ശിശുവിന് യേശു എന്ന പേർ നല്കപ്പെട്ടു)
അക്കാലത്ത്, ആട്ടിടയന്മാർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്ത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരെ അവർ അറിയിച്ചു. അതു കേട്ടവരെല്ലാം ഇടയൻമാർ തങ്ങളോടു പറഞ്ഞസംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു. മറിയമാകട്ടെ, ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. തങ്ങളോടു പറയപ്പെട്ടതുപോലെ, കാണുകയും കേൾക്കുകയും ചെയ്ത് സകല കാര്യങ്ങളെയും കുറിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുതുകൊണ്ട് ആ ഇടയൻമാർ തിരിച്ചുപോയി.
ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോൾ, അവൻ ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പ്, ദൂതൻ നിർദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്കി.




