ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (3 : 14 -16)
(നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണ്)
വാത്സല്യമുള്ളവനേ, നിൻ്റെ അടുത്ത് വേഗം എത്തിച്ചേരാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാൽ, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടയുമായ ദൈവഭവനത്തിൽ ഒരുവൻ പെരുമാറേണ്ടതെങ്ങനെയെന്ന് നിൻ്റെ അറിവിനായി നിർദേശിക്കാനാണ്. നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണന്നു ഞങ്ങൾ പ്രഖ്യാപിക്കുന്നു. ശരീരത്തിൽ പ്രത്യക്ഷപ്പെട്ടവൻ ആത്മാവിൽ നീതിമത്കരിക്കപ്പെട്ടു; ദൂതൻമാർക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയിൽ പ്രഘോഷിക്കപ്പെട്ടു; ലോകം അവനിൽ വിശ്വസിച്ചു. മഹത്ത്വത്തിലേക്ക് അവൻ സംവഹിക്കപ്പെടുകയും ചെയ്തു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (111: 1-2, 3-4, 5-6)
കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
കർത്താവിനെ സ്തുതിക്കുവിൻ! നീതിമാൻമാരുടെ സംഘത്തിലും സഭയിലും പൂർണഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും. കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്; അവയിൽ ആനന്ദിക്കുന്നവർ അവ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നു.
കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
അവിടത്തെ പ്രവൃത്തി മഹത്തും തേജസ്സുറ്റതുമാണ്; അവിടത്തെ നീതി ശാശ്വതമാണ്. തന്റെ അദ്ഭുതപ്രവൃത്തി കൾ അവിടന്ന് സ്മരണീയമാക്കി; കർത്താവു കൃപാലുവും വാത്സല്യനിധിയുമാണ്.
കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
തൻറെ ഭക്തർക്ക് അവിടന്ന് ആഹാരം നല്കുന്നു; അവിടന്ന് തൻറ ഉടമ്പടി എപ്പോഴും അനുസ്മരിക്കുന്നു. ജനതകളുടെ അവകാശം തന്റെ ജനത്തിനു നല്കിക്കൊണ്ട് തൻറ പ്രവൃത്തികളുടെ ശക്തി അവർക്കു വെളിപ്പെടുത്തി.
കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Cf. യോഹ 6/63 * b + 68c )
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവേ, അങ്ങ യുടെ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചന ങ്ങൾ നിന്റെ പക്കലുണ്ട്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (7:31-35)
(ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനമാലപിച്ചെങ്കിലും നിങ്ങൾ കരഞ്ഞില്ല)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: ഈ തലമുറയെ എന്തിനോടാണ് ഞാൻ ഉപമിക്കേണ്ടത് ? അവർ ആരെപ്പോലെയാണ്? ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കുവേണ്ടി വിലാപഗാനമാലപിച്ചെങ്കിലും നിങ്ങൾ കരഞ്ഞില്ല എന്ന് ചന്ത സ്ഥലത്തിരുന്ന് കൂട്ടുകാരോടു വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ് അവർ.
എന്തെന്നാൽ, യോഹന്നാൻ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനം ശരിയെന്നു തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.




