സ്വന്തം ലേഖകൻ
തിരുവനന്തപുരം:കേരളത്തിലുടനീളം ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കണ മെന്നാവശ്യപ്പെട്ട് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പ്രസിഡന്റ് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലത്തീൻ കത്തോലിക്കാ സമുദായത്തിലെ നാടാർ വിഭാഗം പ്രത്യേകമായി അഭിമുഖീകരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്‌നവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
2016-ൽ പിന്നാക്ക സമുദായ വികസന വകുപ്പ് ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. അതിൻപ്രകാരം, അതാത് രൂപതകളിലെ ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റിൻ്റെയും റവന്യു അധികാരികൾ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
2016- ലെ നിർദേശത്തിന് വിരുദ്ധമായി റവന്യു അധികാരികൾ അവർക്ക് തോന്നുന്ന രീതിയിലാണ് ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുവരുന്നവരോട് പെരുമാറുകയും സർട്ടിഫിക്കറ്റ് നിക്ഷേധിക്കുകയും ചെയ്യുന്നത്. റവന്യു അധികാരികൾ പ്രാദേശിക അന്വേഷണം നടത്തണമെന്നിരിക്കെ അത്തരത്തിലുള്ള യാതൊരു പ്രവർത്തനവും നടത്താതെയാണ് ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് നിക്ഷേധിക്കുന്നതെന്നതാണ് വിരോധാഭാസം.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവർ പ്രതിനിധി സംഘ ത്തിൽ ഉണ്ടായിരുന്നു.




