സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഇന്നത്തെ സമൂഹത്തിൽ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മൂല്യങ്ങൾ ജീവിക്കുന്ന കുടുംബങ്ങൾ വളർന്നുവരാൻ ഉതകുന്ന സാക്ഷ്യമേകിയും ശുശ്രൂഷകൾ നൽകിയും മുന്നോട്ട് പോകാൻ സന്ന്യസ്ത സഹോദരിമാരോട് ലിയോ പതിനാലാമൻ പാപ്പാ. ജനറൽ ചാപ്റ്ററുമായി ബന്ധപ്പെട്ട് റോമിലെത്തിയ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മിഷനറി മക്കൾ, നസ്രത്തിന്റെ മക്കളുടെ സഭ, തിരുക്കുടുംബത്തിന്റെ അപ്പസ്തോലകളുടെ സഭ, പരിശുദ്ധ അമ്മയുടെ കാരുണ്യത്തിന്റെ സന്ന്യസ്തകൾ എന്നീ നാല് സന്യാസ സമൂഹങ്ങളിലെ അംഗങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് അവർക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
ജനറൽ ചാപ്റ്ററിന്റേത് കൃപയുടെയും, സഭയ്ക്കും നിങ്ങളുടെ സന്ന്യസ്തസ്ഥാപനങ്ങൾക്കുമുള്ള അനുഗ്രഹത്തിന്റെയും നിമിഷമാണെന്ന് പാപ്പാ പറഞ്ഞു. പ്രത്യാശയുടെ ജൂബിലി ആഘോഷിക്കുന്ന അവസരത്തിലാണ് ഈ നാല് സന്ന്യസ്തസമൂഹങ്ങളും ജനറൽ ചാപ്റ്ററിനായി ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ, പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലെന്നും, അത് നമ്മുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവിലൂടെ ഒഴുക്കപ്പെട്ട ദൈവസ്നേഹത്താൽ നയിക്കപ്പെടുന്നതാണെന്നും, അത് കൃപയുടെ ഫലമാണെന്നും വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.
സന്ന്യസ്തർ പ്രത്യാശയുടെ സാക്ഷികളാണെന്ന് പറഞ്ഞ പാപ്പാ, പരിശുദ്ധാത്മാവ് തങ്ങളുടെ ഹൃദയത്തിൽ വർഷിച്ച സിദ്ധികളോടും കൃപയോടും, കടുത്ത പ്രതിസന്ധികളുടെ മുന്നിലും പ്രത്യുത്തരിച്ചുകൊണ്ട് നിങ്ങൾക്ക് മുന്നേ പോയവരെപ്പോലെ, അതെ കൃപയിൽ തുടരാനും അതിനെ നവീകരിച്ചുകൊണ്ട് സാക്ഷ്യമേകി മുന്നോട്ടുപോകാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.
വിവിധ ഇടങ്ങളിലും വ്യക്തികളിലൂടെയുമാണ് നിങ്ങളുടെ സന്ന്യസ്ത സ്ഥാപനങ്ങൾ ആരംഭിക്കപ്പെട്ടതെന്നും, പൊതുനന്മയെ ലക്ഷ്യമാക്കി പ്രത്യേക കൃപകളാണ് പരിശുദ്ധാത്മാവ് നിങ്ങളുടെ സ്ഥാപകരിൽ വർഷിച്ചതെന്നും പറഞ്ഞ പാപ്പാ, നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മൂല്യങ്ങൾ സഹോദരങ്ങളിലേക്ക് പകരാനും, പ്രാർത്ഥനയുടെ പ്രാധാന്യവും സ്നേഹവും വിശുദ്ധിയുടെ മാതൃകയും മറ്റുള്ളവരിലേക്കെത്തിക്കാനുമുള്ള വിളി നിങ്ങളെ ഒരുമിപ്പിക്കുന്നുണ്ടന്ന് ഓർമ്മിപ്പിച്ചു. പ്രാർത്ഥിച്ചും, മറ്റുള്ളവരെ ശ്രവിച്ചും അവർക്ക് ഉപദേശങ്ങളും സഹായവും നൽകിയും കുടുംബങ്ങളെ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ ചൈതന്യത്തിൽ വളർത്തിക്കൊണ്ടുവരാനും അത് എല്ലായിടങ്ങളിലേക്കും പകർത്താനും പാപ്പാ സന്ന്യസ്ത സഹോദരിമാരോട് ആവശ്യപ്പെട്ടു.




