ഏപ്രിൽ 25 ശനി
ഒന്നാം വായന
വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(എന്റെ പുത്രനായ മർക്കോസ് നിങ്ങൾക്കു വന്ദനം പറയുന്നു)
വത്സലസഹോദരരേ, പരസ്‌പരവിനയത്തിന്റെ അങ്കി അണിയുവിൻ. ദൈവം അഹങ്കാരികളെ എതിർക്കുകയും വിനയമുള്ളവർക്കു ക്യപനല്‌കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ, നിങ്ങൾ താഴ്‌മയോടെ നില്ക്കുവിൻ. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്ക്കുപിക്കുവിൻ. അവിടന്നു നിങ്ങളുടെ കാര്യത്തിൽ ശ്രദ്‌ധാലുവാണ്. നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു കൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ, ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരിൽനിന്ന് ഈ സഹനംതന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിൻ; തന്റെ നിത്യമഹത്ത്വത്തിലേക്ക് ക്രിസ്തുവിൽ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം, നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂർണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും. ആധിപത്യം എന്നും എന്നേക്കും അവന്റെതായിരിക്കട്ടെ! ആമേൻ,
നിങ്ങൾ അവലംബിക്കുന്ന ദൈവക്യപ സത്യമായുള്ളതാണെന്ന് ഉപദേശിക്കാനും സാക്‌ഷ്യപ്പെടുത്താനുമായി വിശ്വസ്ത സഹോദരനായി ഞാൻ കണക്കാക്കുന്ന സിൽവാനോസുവഴി ചുരുക്കമായി നിങ്ങൾക്കു ഞാൻ എഴുതിയിരിക്കുന്നു. നിങ്ങളെ പ്പോലെ തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മർക്കോസും നിങ്ങൾക്കു വന്ദനം പറയുന്നു. സ്നേഹചുംബനംകൊണ്ടു നിങ്ങൾ പരസ്‌പരം അഭിവാദനം ചെയ്യുവിൻ. ക്രിസ്‌തുവിലായിരിക്കുന്ന നിങ്ങൾക്കെല്ലാവർക്കും സമാധാനം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും. (അല്ലെങ്കിൽ: അല്ലേലൂയാ!)
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും; എന്റെ അധരങ്ങൾ തലമുറകളോട് അങ്ങയുടെ വിശ്വസ്‌തത പ്രഘോഷിക്കും. എന്തെന്നാൽ, അങ്ങയുടെ കൃപ എന്നേക്കും നിലനില്ക്കുന്നു; അങ്ങയുടെ വിശ്വസ്‌തത ആകാശംപോലെ സുസ്‌ഥിരമാണ്.
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.
കർത്താവേ, ആകാശം അങ്ങയുടെ അദ്‌ഭുതങ്ങളെ സ്തുതിക്കട്ടെ! നീതിമാൻമാരുടെ സമൂഹത്തിൽ അങ്ങയുടെ വിശ്വസ്‌തത പ്രകീർത്തിക്കപ്പെടട്ടെ! കർത്താവിനു സമനായി സ്വർഗത്തിൽ ആരുണ്ട്? കർത്താവിനോടു സദൃശനായി സ്വർഗവാസികളിൽ ആരുണ്ട്?
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.
ഉത്സവഘോഷത്താൽ അങ്ങയെ സ്തുതിക്കുന്നവർ ഭാഗ്യവാൻമാർ; കർത്താവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു. അവർ നിത്യം അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു; അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു.
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.
അല്ലേലൂയാ !
അല്ലേലൂയാ! (cf. 1 കോറി 1 : 23). ദൈവത്തിൻ്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമായ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ ഞങ്ങൾ പ്രസംഗിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ)
അക്കാലത്ത്, പതിനൊന്നു ശിഷ്യൻമാർക്കു പ്രത്യക്‌ഷപ്പെട്ട് യേശു അരുൾചെയ്‌തു: നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സ്യഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവൻ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും: അവർ എൻ്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകൾ സംസാരിക്കും. അവർ സർപ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കൂടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവർ രോഗികളുടെ മേൽ കൈകൾ വയ്ക്കും; അവർ സുഖം പ്രാപിക്കുകയും ചെയ്യും. കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം, സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായി. അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്തിരുന്നു.



