ജനുവരി 15 വ്യാഴം
ഒന്നാം വായന
സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന്
(ഇസ്രായേൽ പരാജയപ്പെട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ കൈവശപ്പെടുത്തി)
സാമുവലിന്റെ വാക്ക് ഇസ്രായേൽ മുഴുവൻ ആദരിച്ചു. അക്കാലത്ത് ഫിലിസ്‌ത്യർ ഇസ്രായേലിനെതിരേ യുദ്‌ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാൻ സന്നദ്‌ധമായി. ഇസ്രായേൽ എബനേസറിലും ഫിലിസ്ത്യർ അഫെക്കിലും പാളയമടിച്ചു. ഫിലിസ്ത്യർ ഇസ്രായേലിനെതിരേ അണിനിരന്നു. യുദ്‌ധത്തിൽ ഇസ്രായേല്യർ പരാജയപ്പെട്ടു. യുദ്‌ധക്കളത്തിൽ വച്ചുതന്നെ നാലായിരത്തോളം ആളുകളെ ഫിലിസ്ത്യർ വധിച്ചു. ശേഷിച്ചവർ പാളയത്തിൽ തിരിച്ചെത്തിയപ്പോൾ ഇസ്രായേലിലെ ശ്രേഷ്ഠൻമാർ പറഞ്ഞു: ഫിലിസ്ത്യർ ഇന്നു നമ്മെ പരാജയപ്പെടുത്താൻ എന്തുകൊണ്ട് കർത്താവ് അനുവദിച്ചു? നമുക്ക് ഷീലോയിൽനിന്നു കർത്താവിന്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം.. അവിടന്ന് നമ്മുടെ മധ്യേവന്ന് ശത്രുക്കളിൽ നിന്നു നമ്മെ രക്ഷിക്കും
അങ്ങനെ, അവർ ഷീലോയിലേക്ക് ആളയച്ചു കെരൂബുകളുടെമേൽ എഴുന്നള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കർത്താവിൻെറ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു. പേടകത്തോടൊപ്പം ഏലിയുടെ പുത്രൻമാരായ ഹോഫ്നിയും ഫിനെഹാസും ഉണ്ടായിരുന്നു. കർത്താവിന്റെ ഉടമ്പടിയുടെ പേടകം കൂടാരത്തിലെത്തിയപ്പോൾ ഇസ്രായേൽ മുഴുവൻ ആനന്ദംകൊണ്ട് ആർത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു.
ആ ശബ്ദം ഫിലിസ്ത്യർ കേട്ടു. ഹെബ്രായരുടെ കൂടാരത്തിൽനിന്നു പുറപ്പെടുന്ന ഈ ഉഗാട്ടഹാസത്തിന്റെ സൂചനയെന്തെന്ന് അവർ തിരക്കി. കർത്താവിന്റെ പേടകം കൂടാരത്തിലെത്തിയെന്ന് അവർ മനസ്‌സിലാക്കി. അപ്പോൾ ഫിലിസ്ത്യർ ഭയചകിതരായി. അവർ പറഞ്ഞു: പാളയത്തിൽ ദേവൻമാർ എത്തിയിട്ടുണ്ട്. നമ്മൾ നശിച്ചു! മുൻപൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല. ആ ദേവൻമാരുടെ ശക്തിയിൽനിന്ന് ആരു നമ്മെ രക്ഷിക്കും? മരുഭൂമിയിൽവച്ച് നിരവധി ബാധകൾകൊണ്ട് ഈ ജിപ്തുകാരെ ഞെരുക്കിയ ദേവൻമാരാണവർ. ഫിലിസ്ത്യരേ, നിങ്ങൾ ധീരതയോടും പൗരുഷത്തോടുംകൂടെ യുദ്‌ധംചെയ്യുവിൻ; അല്ലെങ്കിൽ, ഹെബ്രായർ നമുക്ക് അടിമകളായിരുന്നതുപോലെ നാം അവർക്ക് അടിമകളാകേണ്ടിവരും. അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിൻ. ഫിലിസ്ത്യർ യുദ്‌ധം ചെയ്‌തു ഇസ്രായേൽ പരാജയപ്പെട്ട് കൂടാരത്തിലേക്ക് പലായനം ചെയ്തു. വലിയൊരു നരവേട്ട നടന്നു. മുപ്പതിനായിരം പടയാളികൾ നിലം പതിച്ചു. ദൈവത്തിൻ്റെ പേടകം ശത്രുക്കൾ കൈവശപ്പെടുത്തി. ഏലിയുടെ പുത്രൻമാരായ ഹോഫ്നിയും ഫിനെഹാസും വധിക്കപ്പെട്ടു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അവിടത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.
അവിടന്നു ഞങ്ങളെ തള്ളിക്കളയുകയും അപമാനത്തിലാഴ്ത്തകയും ചെയ്തു. ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല. ശത്രുവിൻ്റെ മുൻപിൽ തോറ്റോടാൻ അവിടന്നു ഞങ്ങൾക്കിടവരുത്തി; അവർ ഞങ്ങളെ കൊള്ളയടിച്ചു
കർത്താവേ, അവിടത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.
അവിടന്നു ഞങ്ങളെ അയല്ക്കാർക്ക് അപമാനപാത്രവും ചുറ്റുമുള്ളവർക്കു നിന്‌ദാവിഷയവും പരിഹാസപാത്രവുമാക്കി. അവിടുന്നു ഞങ്ങളെ ജനതകൾക്കിടയിൽ പഴമൊഴിയാക്കി, രാജ്യങ്ങൾക്കിടയിൽ ഞങ്ങൾ അവഹേളിതരായി.
കർത്താവേ, അവിടത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.
കർത്താവേ, ഉണർന്നെഴുന്നേല്ക്കണമേ! അവിടന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ! അവിടന്നു മുഖം മറയ്ക്കുന്നതെന്ത്? ഞങ്ങൾ ഏല്ക്കുന്ന പീഡനങ്ങളും മർദനങ്ങളും അവിടന്നു മറക്കുന്നതെന്ത്?
കർത്താവേ, അവിടത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.
അല്ലേലൂയാ !
അല്ലേലൂയാ! യേശു രാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്‌തു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(തത്ക്ഷണം കുഷ്‌ഠം മാറി അവനു ശുദ്ധിവന്നു)
അക്കാലത്ത് ഒരു കുഷ്‌ഠരോഗി യേശുവിന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. അവൻ കരുണതോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്‌ഠം മാറി അവനു ശുദ്ധിവന്നു. യേശു അവനെ കർശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: നീ ഇതെപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാൽ പോയി, പുരോഹിതനു നിന്നത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്‌പനയനുസരിച്ചു ജനങ്ങൾക്കു സാക്‌ഷ്യത്തിനായി ശുദ്‌ധീകരണക്കാഴ്‌ചകൾ സമർപ്പിക്കുകയും ചെയ്യുക. എന്നാൽ, അവൻ പുറത്തുചെന്ന് വളരെക്കാര്യങ്ങൾ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തൻമൂലം, പിന്നീട് പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാൻ യേശുവിനു സാധിച്ചില്ല. അവൻ പുറത്ത് വിജനപ്രദേശങ്ങളിൽ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെ അടുത്തു വന്നുകൊണ്ടിരുന്നു.




