ജനുവരി 3 ജനുവരി ശനി
ഒന്നാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(അവനിൽ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല)
പ്രിയപ്പെട്ടവരേ, യേശു നീതിമാനാണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ നീതിപ്രവർത്തിക്കുന്ന ആരും അവനിൽ നിന്നു ജനിച്ചവനാണെന്നു നിങ്ങൾക്കു തീർച്ചയാക്കാം. കണ്ടാലും, എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോൾ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു. അവിടന്നു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണുകയും ചെയ്യും. ഈ പ്രത്യാശയുള്ളവൻ, അവിടന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു. പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്. പാപങ്ങൾ ഏറ്റെടുക്കാൻ വേണ്ടിയാണ് അവൻ പ്രത്യക്ഷനായത് എന്നു നിങ്ങളറിയുന്നു. അവനിൽ പാപമില്ല. അവനിൽ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു.
കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ; അവിടന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു; അവിടത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതമാലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടത്തെ സ്തുതിക്കുവിൻ.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
കിന്നരം മീട്ടി കർത്താവിനു സ്തുതികളാലപിക്കുവിൻ. വാദ്യഘോഷത്തോടെ അവിടത്തെ പുകഴ്ത്തുവിൻ കൊമ്പും കാഹളവും മുഴക്കി രാജാവായ കർത്താവിന്റെ സന്നിധിയിൽ ആനന്ദംകൊണ്ട് ആർപ്പിടുവിൻ.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
അല്ലേലൂയാ !
വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. തന്നെ സ്വീകരിച്ചവർക്കെല്ലാം. ദൈവമക്കളാകാൻ അവൻ കഴിവു നല്കി. അല്ലേലൂയാ!
സുവിശേഷം
യോഹന്നാൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഇതാ, ലോകത്തിന്റെ പാപാ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്)
അക്കാലത്ത്, യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് യോഹന്നാൻ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലേ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്നു ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്ന് ജലത്താൽ സ്നാനം നല്കുന്നത്. ആത്മമാവ് പ്രാവിനെപ്പോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് അവന്റെ മേൽ ആവസിക്കുന്നത് താൻ കണ്ടു എന്നു യോഹന്നാൻ സാക്ഷ്യപ്പെടുത്തി. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലംകൊണ്ടു സനാനം നല്കാൻ എന്നെ അയച്ചവൻ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണുപരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവൻ. ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.




