ഡിസംബർ 29 തിങ്കൾ
ഒന്നാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു)
പ്രിയപ്പെട്ടവരേ, നാം യേശുവിൻ്റെ കല്‌പനകൾ പാലിച്ചാൽ അതിൽനിന്നു നാം അവനെ അറിയുന്നുവെന്നു തീർച്ചയാക്കാം. ഞാൻ അവനെ അറിയുന്നു എന്നു പറയുകയും അവന്റെ കല്പനകൾ പാലിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു; അവനിൽ സത്യമില്ല. എന്നാൽ, അവൻ വചനം പാലിക്കുന്നവനിൽ സത്യമായും ദൈവസ്നേഹം പൂർണത പ്രാപിച്ചിരിക്കുന്നു. നാം അവനിൽ വസിക്കുന്നെന്ന് ഇതിൽനിന്നു നാം അറിയുന്നു. അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.
പ്രിയപ്പെട്ടവരേ, ഒരു പുതിയ കല്‌പനയല്ല ഞാൻ നിങ്ങൾക്കെഴുതുന്നത്; ആരംഭം മുതൽ നിങ്ങൾക്കു നല്‌കപ്പെട്ട പഴയ കല്പനതന്നെ. ആ പഴയ കല്‌പനയാകട്ടെ, നിങ്ങൾ ശ്രവിച്ച വചനം തന്നെയാണ്. എങ്കിലും, ഞാൻ നിങ്ങൾക്കെഴുതുന്നത് ഒരു പുതിയ കല്പനയെക്കുറിച്ചാണ്. അത് അവനിലും നിങ്ങളിലും സത്യമാണ്. എന്തുകൊണ്ടെന്നാൽ, അന്‌ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു; യഥാർഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു. താൻ പ്രകാശത്തിലാണെന്നു പറയുകയും അതേസമയം തന്റെ സഹോദരനെ ദേശിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്‌ധകാരത്തിലാണ്. സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു: അവന് ഇടർച്ച ഉണ്ടാകുന്നില്ല. എന്നാൽ, തൻെറ സഹോദരനെ വെറുക്കുന്നവൻ ഇരുട്ടിലാണ്. അവൻ ഇരുട്ടിൽ നടക്കുന്നു. ഇരുട്ട് അവൻെറ കണ്ണുകളെ അന്‌ധമാക്കിയതിനാൽ എവിടേക്കാണു പോകുന്നതെന്ന് അവൻ അറിയുന്നില്ല.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ, ഭൂമി മുഴുവൻ കർത്താവിനെ പാടിസ്‌തുതിക്കട്ടെ! കർത്താവിനെ പാടിപ്പുകഴ്ത്തുവിൻ. അവിടത്തെ നാമം വാഴ്ത്തുവിൻ.
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
അവിടത്തെ രക്ഷ പ്രതിദിനം പ്രകീർത്തിക്കുവിൻ. ജന തകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ; ജനപദങ്ങളുടെയിടയിൽ അവിടത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ.
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
കർത്താവ് ആകാശത്തിന്റെ സ്രഷ്‌ടാവാണ്. മഹത്ത്വവും തേജസ്സും അവിടത്തെ സന്നിധിയിലുണ്ട്; ബലവും സൗന്ദര്യവും അവിടത്തെ വിശുദ്‌ധമന്ദിരത്തിലും.
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
അല്ലേലൂയാ !
അല്ലേലൂയാ! അത് വിജാതീയർക്ക് വെളിപാടിന്റെ പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അതു വിജാതീയർക്കു വേളിപാടിൻ്റെ പ്രകാശം)
മോശയുടെ നിയമമനുസരിച്ച്, ശുദ്‌ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജറുസലേമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂൽ പുത്രൻമാരൊക്കെയും കർത്താവിന്റെ പരിശുദ്ധൻ എന്നു വിളിക്കപ്പെടണം എന്നും ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയോ ബലിയർപ്പിക്കണം എന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ അങ്ങനെ ചെയ്തത്.
ജറുസലേമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. അവൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്‌ധാത്മാവ് അവൻ മേൽ ഉണ്ടായിരുന്നു. കർത്താവിൻെറ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ അവൻ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കായി ശിശുവായ യേശുവിനെ മാതാപിതാക്കൻമാർ ദേവാലയത്തിൽ കൊണ്ടുചെന്നു. ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്‌തുതിച്ചുകൊണ്ട് പറഞ്ഞു: കർത്താവേ, അവിടത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ, സമാധാനത്തിൽ വിട്ടയയ്ക്കണമേ! എന്തെന്നാൽ, സകല ജനതകൾക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ് എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിൻ്റെ മഹിമയും ആണ്. അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു. ശിമയോൻ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്‌ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും.




