സ്വന്തം ലേഖകൻ
വെള്ളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയുടെ 69-മത് മഹാതീർത്ഥാടനത്തിന് ആരംഭമായി. മാർച്ച് 15 മുതൽ 22 വരെ ഒന്നാം ഘട്ട തീർത്ഥാടനവും ഏപ്രിൽ 2, 3 (പെസഹാ വ്യാഴം, ദു:ഖവെള്ളി) തിയതികളിൽ രണ്ടാംഘട്ട തീർത്ഥാടനവും നടക്കും. വിശുദ്ധ കുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണ് തീർത്ഥാടന സന്ദേശം.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വെള്ളറടയിൽ നിന്നും കുരിശുമലയിലേയ്ക്ക് “നിത്യജീവന്റെ കുരിശിന്റെവഴി ” നടന്നു. ഉണ്ടൻകോട് ഫെറോനയിലെ ഇടവകകൾ നേതൃത്വം നൽകി. കുരിശിന്റെ വഴി ദൃശ്യാവിഷ്കാരത്തിന് വ്ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ഫെറോനാ പള്ളി നേതൃത്വം വഹിച്ചു.
4.20-ന് സംഗമ വേദിയിൽ നിന്നും വിശുദ്ധ കുരിശിന്റെ സന്നിധിയിലേക്ക് നടന്ന ദിവ്യജ്യോതി പതാക പ്രയാണം ഫാ. അനു സി., ബ്രദർ അഭിലാഷ് സ്റ്റാൻലി, ബ്രദർ ജോബിൻ ജോയ് എന്നിവർ ചേർന്ന് നയിച്ചു. 4.30 ന് സംഗമ വേദിയിൽ നടന്ന പ്രാരംഭ ദിവ്യബലിയിൽ മോൺ.ജി. ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.ബിനു റ്റി. വചന പ്രഘോഷണം നടത്തി.
വൈകുന്നേരം 6.30 ന് സംഗമ വേദിയിൽ നെയ്യാറ്റിൻകര മുൻ രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാട സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത എപ്പിസ്കോപ്പൽ വികാരി മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ ആമുഖ സന്ദേശവും തമിഴ്നാട് ക്ഷീര വികസന മന്ത്രി മനോ തങ്കരാജ് മുഖ്യ സന്ദേശവും നൽകി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ., ഡോ. താരാഹൈ കത്ബർട്ട് എം.എൽ.എ. എം. വിൻസെന്റ് എം.എൽ.എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീയദർശിനി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ, കടയാലുംമൂട് പഞ്ചായത്ത് പ്രസിഡന്റ് ജൂലിയറ്റ് ശേഖർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആതിര ഗ്രേസ് തുടങ്ങിയവർ പ്രസംഗിച്ചു.
പി.വി.പ്രസാദ് സ്വാഗതവും ജയന്തി കുരിശുമല കൃതഞ്ജതയും പറഞ്ഞു. തുടർന്ന് പന്തളം ബാലൻ നേതൃത്വം നൽകിയ തിരുവനന്തപുരം ഗാന കൈരളിയുടെ ക്രിസ്തീയ സംഗീതാർച്ചനയും ഉണ്ടായിരുന്നു.



