ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (4 : 9-17a)
(ലൂക്കാ മാത്രമേ എന്നോടുകൂടെയുള്ളൂ)
സഹോദരാ, എന്റെ അടുത്തു വേഗം എത്തിച്ചേരാൻ ഉത്സാഹിക്കുക. എന്തെന്നാൽ, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെ വിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദൽമാത്തിയായിലേക്കും പോയ്ക്കഴിഞ്ഞു. ലൂക്കാ മാത്രമേ എന്നോടുകൂ ടെയുള്ളു. മർക്കോസിനെക്കൂടെ നീ കുട്ടിക്കൊണ്ടുവരണം. ശുശ്രൂഷയിൽ അവൻ എനിക്കു വളരെ പ്രയോജനപ്പെടും. തിക്കിക്കോസിനെ ഞാൻ എഫേസോസിലേക്കയച്ചിരിക്കുകയാണ്. നീ വരുമ്പോൾ, ഞാൻ ത്രോവാസിൽ കാർപോസ്‌സിന്റെ പക്കൽ ഏൽപിച്ചിട്ടു പോന്ന എൻ്റെ പുറംകുപ്പായവും പുസ്‌തകങ്ങളും പ്രത്യേകിച്ച്, തുകൽച്ചുരുളുകളും കൊണ്ടുപോരണം. ചെമ്പുപണിക്കാരനായ അലക്സാണ്ടർ എനിക്കു വലിയ ദ്രോഹം ചെയ്തു. കർത്താവ് അവന്റെ പ്രവൃത്തികൾക്കു പ്രതിഫലം നൽകും. നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവൻ നമ്മുടെ വാക്കുകളെ ശക്‌തിപൂർവം എതിർത്തവനാണ്. എന്റെ ന്യായവാദങ്ങൾ ഞാൻ ആദ്യം അവതരിപ്പിച്ചപ്പോൾ ആരും എന്റെ ഭാഗത്തില്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേൽ ആരോപിക്കപ്പെടാതിരിക്കട്ടെ. എന്നാൽ, കർത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (145 : 10-11, 12–13, 17–18)
കർത്താവേ, അങ്ങയുടെ വിശുദ്‌ധർ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി സംസാരിക്കും.
കർത്താവേ, അവിടുത്തെ എല്ലാ സൃഷ്‌ടികളും അവിടുത്തേക്കു കൃതജ്ഞതയർപ്പിക്കും;
അങ്ങയുടെ വിശുദ്‌ധർ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിൻ്റെ മഹത്വത്തെപ്പറ്റി അവർ സംസാരിക്കും;
അവിടുത്തെ ശക്‌തിയെ അവർ വർണിക്കും.
കർത്താവേ, അങ്ങയുടെ വിശുദ്‌ധർ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി സംസാരിക്കും.
അവിടുത്തെ ശക്ത്‌തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്റെ
മഹത്വപൂർണമായ പ്രതാപവും മനുഷ്യമക്കളെ അവർ അറിയിക്കും.
അവിടുത്തെ രാജത്വം ശാശ്വതമാണ്;
അവിടു ത്തെ ആധിപത്യം തലമുറകളോളം നിലനിൽക്കുന്നു.
കർത്താവേ, അങ്ങയുടെ വിശുദ്‌ധർ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി സംസാരിക്കും.
കർത്താവിൻ്റെ വഴികൾ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികൾ കൃപാപൂർണവുമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്,
ഹൃദയപരമാർഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക്,
കർത്താവു സമീപസ്‌ഥനാണ്.
കർത്താവേ, അങ്ങയുടെ വിശുദ്‌ധർ അവിടുത്തെ രാജ്യത്തി ൻറെ മഹത്വത്തെപ്പറ്റി സംസാരിക്കും.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (cf. യോഹ. 15:16)
അല്ലേലുയാ !
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനുംവേണ്ടി ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തിൽനിന്ന് (10 : 1-9)
(കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം)
അക്കാലത്ത്, കർത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിൻ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു. അവൻ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാൽ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാൻ കൊയ്ത്തിന്റെ നാഥനോടു നിങ്ങൾ പ്രാർഥിക്കുവിൻ. പോകുവിൻ, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങൾ കൊണ്ടുപോകരുത്. വഴിയിൽവച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രൻ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്കു തിരിച്ചുപോരും. അവരോടൊപ്പം ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്‌തുകൊണ്ട് ആ വീട്ടിൽ തന്നെ വസിക്കുവിൻ. വേലക്കാരൻ തന്റെ കൂലിക്ക് അർഹനാണല്ലോ. നിങ്ങൾ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തിൽ നിങ്ങൾ പ്രവേശിക്കുകയും അവർ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്കു വിളമ്പുന്നതു ഭക്ഷിക്കുവിൻ. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിൻ. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യുവിൻ.




