ഒന്നാം വായന
അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന് (1 : 12-14)
(ഇവർ ഏകമനസ്സോടെ യേശുവിൻ്റെ അമ്മയായ മറിയത്തോടൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു)
അപ്പസ്തോലൻമാർ ഒലിവുമലയിൽനിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മിൽ ഒരു സാബത്തുദിവസത്തെ യാത്രാദൂരമാണുള്ളത്. അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (ലൂക്കാ 1 : 46-47, 48-49, 50-51, 52-53, 54-55)
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ നാമം പരിശുദ്ധമാണ്. (അഥവാ) നിത്യപിതാവിന്റെ പുത്രനെ പ്രസവിച്ച കന്യകാമറിയം അനുഗൃഹീതയാണ്.
എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എൻ്റെ രക്‌ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ നാമം പരിശുദ്ധമാണ്.
അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തതനായവൻ എനിക്കു വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്.
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ നാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്‌തരുടെമേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ നാമം പരിശുദ്ധമാണ്.
ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ നാമം പരിശുദ്ധമാണ്.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (cf. ലൂക്കാ. 1:28)
അല്ലേലൂയാ !
അല്ലേലൂയാ! ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ! നീ സ്ത്രീകളിൽ അനുഗ ഹീതയാണ്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തിൽനിന്ന് (1 : 26-38)
(നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും)
അക്കാലത്ത്, ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവൾ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അർഥം എന്ന് അവൾ ചിന്തിച്ചു. ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവൻ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിൻ്റ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതൻ്റെ ശക്‌തി നിന്റെമേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്‌ധൻ, ദൈവപുത്രൻ എന്നുവിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുമ്പിൽ നിന്നു മറഞ്ഞു.




