സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഇടവകയിൽ ആരെയും മാറ്റി നിർത്താതെ എല്ലാവരെയും ചേർത്തുനിർത്തണമെന്നും എല്ലാവരും ചേർന്ന് സഹകരിക്കുമ്പോൾ മാത്രമാണ് ഒരു കൂട്ടായ്മയും സമൂഹവുമായി മാറുന്നതെന്നും ലിയോ പതിനാലാമൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. മാർച്ച് 1 ഞായറാഴ്ച്ച റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി ക്വാർത്തിചോളയിലെ സ്വർഗ്ഗാരോഹണ ഇടവകയിൽ പ്രായമായവരും, രോഗികളുമായവരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യം എടുത്തു പറഞ്ഞത്.
ബലഹീനതകൾ, ആരോഗ്യ പ്രശ്നങ്ങൾ, വൈകല്യങ്ങൾ എന്നിവയാൽ വേദനയനുഭവിക്കുന്നവർ, മോശം രീതിയിൽ പെരുമാറുന്ന കുട്ടികൾ, മാനസികവും വ്യക്തിപരവും ആത്മീയവുമായ ആരോഗ്യത്തിന്റെ അഭാവം നേരിടുന്നവർ, നിരവധി പ്രശ്നങ്ങളുള്ള തടവുകാർ എന്നിങ്ങനെ ഇടവകയിൽ പലതരത്തിലുള്ള ആളുകൾ ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ചു വരുമ്പോഴാണ് കൂട്ടായ്മ എന്നത് യാഥാർഥ്യമാകുന്നതെന്ന് പാപ്പാ പറഞ്ഞു. ഇങ്ങനെയുള്ള സമൂഹങ്ങളിൽ പരസ്പരമുള്ള പിന്തുണയും അപരനെ ബലഹീനതകളിൽ ഉപേക്ഷിക്കാതെയുള്ള ജീവിത രീതിയും ഉണ്ടാകുന്നുവെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ, ഇത് ഇടവക തലത്തിൽ തുടരുവാൻ ആഹ്വാനം ചെയ്തു.
കൂടാതെ, തങ്ങളായിരിക്കുന്ന സമൂഹത്തിലും, കുടുംബങ്ങളിലും സമാധാനത്തിനായി പ്രാർത്ഥിക്കുവാനും പാപ്പാ ആവശ്യപ്പെട്ടു. “നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, നമുക്ക് ഒരുമിച്ചു വിശ്വാസത്തിൽ ജീവിക്കാൻ ശ്രമിക്കാം, നമുക്ക് എല്ലായ്പ്പോഴും സാക്ഷ്യം നൽകുവാൻ പരിശ്രമിക്കാം” എന്ന ആഹ്വാനത്തോടെയാണ് പാപ്പയുടെ സന്ദേശം പൂത്തിയായത്.




