രണ്ടാം വാരം – തിങ്കൾ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(ദൈവം തന്നെവന്ന് നിങ്ങളെ രക്ഷിക്കും)
വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്‌പിക്കുകയും ചെയ്യും. കുങ്കുമച്ചെടി പോലെ, സമ്യദ്‌ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോന്റെ മഹത്ത്വവും കാർമെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും. അവ കർത്താവിൻ്റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദർശിക്കും. ദുർബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാൽമുട്ടുകൾ ഉറപ്പിക്കുകയും ചെയ്യുവിൻ. ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിൻ; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിൻ. ഇതാ, നിങ്ങളുടെ ദൈവം പ്രതികാരംചെയ്യാൻ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടന്ന് നിങ്ങളെ രക്ഷിക്കും. അപ്പോൾ, അന്‌ധരുടെ കണ്ണുകൾ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല. അപ്പോൾ മുടന്തൻമാനിനെപ്പോലെ കുതിച്ചുചാടും. മൂകൻ നാവ് സന്തോഷത്തിന്റെ ഗാനം ഉതിർക്കും. വരണ്ടഭൂമിയിൽ ഉറവകൾ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികൾ ഒഴുകും. തപിച്ച മണലരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും. കുറുനരികളുടെ പാർപ്പിടം ചതുപ്പുനിലമാകും; പുല്ലും ഞാങ്ങണയും കോരപ്പുല്ലുമായി പരിണമിക്കും. അവിടെ ഒരുരാജവീഥി ഉണ്ടായിരിക്കും; വിശുദ്‌ധവീഥി എന്ന് അതു വിളിക്കപ്പെടും. അശുദ്‌ധർ അതിലൂടെ കടക്കുകയില്ല. ഭോഷർക്കുപോലും അവിടെ വഴിതെറ്റുകയില്ല. അവിടെ സിംഹം ഉണ്ടായിരിക്കുകയില്ല. ഒരു ഹിംസ്രജന്തുവും അവിടെ പ്രവേശിക്കുകയില്ല. അവയെ അവിടെ കാണുകയില്ല. രക്‌ഷിക്കപ്പെട്ടവർ മാത്രം അതിലൂടെ സഞ്ചരിക്കും. കർത്താവിന്റെ വീണ്ടെടുക്കപ്പെട്ടവർ തിരിച്ചുവരുകയും ഗാനാലാപത്തോടെ സീയോനിൽ പ്രവേശിക്കുകയും ചെയ്യും. നിത്യമായ സന്തോഷത്തിൽ അവർ മുഴുകും. അവർ സന്തോഷിച്ചുല്ലസിക്കും. ദുഃഖവും നെടുവീർപ്പും അകന്നു പോകും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഇതാ, നമ്മുടെ ദൈവം തന്നെ വന്ന് നമ്മെ രക്ഷിക്കും.
കർത്താവായ ദൈവം അരുൾചെയ്യുന്നതു ഞാൻ കേൾക്കും; അവിടന്ന് തൻ്റെ ജനത്തിനു സമാധാനമരുളും; ഹൃദയപൂർവം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്‌ധർക്കുതന്നെ. അവിടത്തെ ഭയപ്പെടുന്നവർക്ക് രക്‌ഷ സമീപസ്‌ഥമാണ്; മഹത്ത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
ഇതാ, നമ്മുടെ ദൈവം തന്നെ വന്ന് നമ്മെ രക്ഷിക്കും.
കാരുണ്യവും വിശ്വസ്‌തതയും തമ്മിൽ അശ്ലേഷിക്കും നീതിയും സമാധാനവും പരസ്‌പരം ചുംബിക്കും . ഭൂമിയിൽ വിശ്വസ്‌തത മുളയെടുക്കും, നീതി ആകാശത്തുനിന്ന് ഭൂമിയെ കടാക്ഷിക്കും.
ഇതാ, നമ്മുടെ ദൈവം തന്നെ വന്ന് നമ്മെ രക്ഷിക്കും.
കർത്താവു നൻമ പ്രദാനം ചെയ്യും. നമ്മുടെ ദേശം സമ്യദ്‌ധമായി വിളവു നല്‌കും. നീതി അവിടുത്തെ മുൻപിൽ നടന്ന് അവിടത്തേക്കു വഴിയൊരുക്കും.
ഇതാ, നമ്മുടെ ദൈവം തന്നെ വന്ന് നമ്മെ രക്ഷിക്കും..
അല്ലേലൂയാ
അല്ലേലൂയാ! ഇതാ, ഭൂമിയുടെ നാഥനായ രാജാവ് എഴുന്നള്ളുന്നു. അവിടന്നുതന്നെ നമ്മുടെ അടിമത്തത്തിൻ്റെ നുകത്തിൽനിന്ന് നമ്മെ മോചിപ്പിക്കും. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അസാധാരണ സംഭവങ്ങൾ ഇന്നും നാം കണ്ടിരിക്കുന്നു).
ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ഗലീലിയിലെ എല്ലാഗ്രാമങ്ങളിലും നിന്നുംയുദയായിൽനിന്നും ജറുസലേമിൽനിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താൻ കർത്താവിന്റെ ശക്തി അവനിൽ ഉണ്ടായിരുന്നു. അപ്പോൾ, ചിലർ ഒരു തളർവാതരോഗിയെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു. അവർ അവനെ അകത്ത് യേശുവിന്റെ മുമ്പിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതു കൊണ്ട്, അവർ പുരമുകളിൽ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിൻ്റെ മുമ്പിലേക്ക് ഇറക്കി. അവരുടെ വിശ്വാസം കണ്ട് അവൻ പറഞ്ഞു: മനുഷ്യാ, നിൻ്റെ പാപങ്ങൾ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്‌ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന ഇവൻ ആര്? ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുന്നത്? അവരുടെ വിചാരം മനസ്‌സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഹൃദയത്തിൽ ചോദിക്കുന്നത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?
ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് യേശു തളർവാത രോഗിയോടു പറഞ്ഞു: ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക. ഉടനേ, എല്ലാവരും കാൺകേ, അവൻ എഴുന്നേറ്റ് കിടക്കയുമെടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കുപോയി. എല്ലാവരും വിസ്‌മയ ഭരിതരായി ദൈവത്തെ മഹത്ത്വപ്പെടുത്തി. അവർ സംഭ്രമത്തോടെ പറഞ്ഞു: അസാധാരണ സംഭവങ്ങൾ ഇന്നു നാം കണ്ടിരിക്കുന്നു.




