സ്വന്തം ലേഖകൻ
കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. “മാറുന്ന ആശയവിനിമയ ലോകത്ത്, വിശ്വാസം പ്രഘോഷിക്കുവാൻ സാധിക്കുമോ?” എന്ന ചോദ്യം ഉയർത്തിക്കൊണ്ടായിരുന്നു കർദിനാൾ ഉദ്ഘാടന സന്ദേശം ആരംഭിച്ചത്. നാം ക്രിസ്തുവിന്റേതാണ് എന്ന സന്തോഷം ഊട്ടിയുറപ്പിക്കുവാൻ ഈ ഡിജിറ്റൽ മിഷൻ സഹായകരമാകണമെന്നും, സഭയ്ക്ക് സമൂഹ മാധ്യമ ലോകത്ത് നിഷ്ക്രിയമായി ഇരിക്കുവാൻ സാധിക്കുകയില്ലെന്നും കർദിനാൾ പറഞ്ഞു.
ഡിജിറ്റൽ മിഷൻ എന്നാൽ, സുവിശേഷവത്ക്കരണത്തെ വെറും സാങ്കേതിക വിദ്യകളിലേക്ക് ഒതുക്കുന്നതല്ലെന്നും, മറിച്ച് അത് കൂടുതൽ ആളുകളെ കൂട്ടായ്മയിൽ നിലർത്തിക്കൊണ്ട് ബന്ധങ്ങളെ വിസ്തൃതമാക്കുന്നതാണെന്നും കർദിനാൾ ഓർമ്മിപ്പിച്ചു.
ലോകത്തിൽ ആയിരുന്നുകൊണ്ട്, ലോകത്തിന്റേതാകാതിരിക്കുവാനും, കാലത്തിൽ ആയിരുന്നുകൊണ്ട്, കാലത്തിന്റേതാകാതിരിക്കുവാനുമുള്ള വിജ്ഞാനത്തിന്റെ വഴിയാണ് സഭ നമുക്ക് കാട്ടിത്തരുന്നതെന്നും, അതിനാൽ സത്യത്തിനു സാക്ഷികളാകുവാനുള്ള വിളിയാണ് നാം സ്വീകരിച്ചിരിക്കുന്നതെന്നും കർദിനാൾ പരോളിൻ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം നിഷ്ക്രിയമാകരുതെന്നും, ദൈവവുമായുള്ള കണ്ടുമുട്ടലിൽ സംഭാഷണങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട്, കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയണമെന്നും, കർദിനാൾ ഓർമ്മപ്പെടുത്തി.
ഫ്രാൻസിസ് പാപ്പാ പനാമയിൽ വച്ച് നടന്ന ആഗോള യുവജനസംഗമ വേളയിൽ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് കർദിനാൾ പറഞ്ഞു: ദൈവത്തിന്റെ സ്നേഹത്തിൽ ആശ്രയമർപ്പിച്ചും വാഗ്ദാനത്തിൽ വിശ്വസിച്ചും അവന്റെ വാക്കുകൾക്ക് സമ്മതമരുളിയ പരിശുദ്ധ അമ്മയുടെ ധൈര്യമാണ് ഓരോ കത്തോലിക്കാ ഇൻഫ്ലുവൻസറും ജീവിതത്തിൽ ഉൾക്കൊള്ളേണ്ടത്.




