General

നക്ഷത്രങ്ങൾ ഒരുക്കേണ്ടത് എപ്പോൾ? എന്തിന്?

ഫാ. അനു സി., ഫ്രീഫെക്ട്‌ മൈനർ സെമിനാരി

ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് വീടുകളിലും ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും വളരെ വ്യാപകമായി നക്ഷത്രങ്ങൾ ഒരുക്കാറുണ്ടല്ലോ.

ക്രൈസ്തവ പാരമ്പര്യമനുസരിച്ച് എപ്പോഴാണ് നക്ഷത്രം തൂക്കേണ്ടത്?

ആഗമനകാലം ആരംഭിക്കുന്നത് ആഗമനകാലം ഒന്നാം ഞായറിന്റെ തലേന്നാൾ ശനിയാഴ്ച ഒന്നാം സായാഹ്ന പ്രാർഥനയോടെയാണ്. അതുകൊണ്ട്, ആഗമനകാലം ഒന്നാം ഞായറാഴ്ചയുടെ തലേന്നാൾ ശനിയാഴ്ച വൈകുന്നേരമാണ് നക്ഷത്രവിളക്കുകൾ ഒരുക്കേണ്ടത്. (ഈ വർഷം അത് നവംബർ 29 ആം തീയതിയാണ്).

എന്താണ് ഇത് അർഥമാക്കുന്നത്?

യേശുവിന്റെ രണ്ടു തരത്തിലുള്ള വരവിനെ ആഗമനകാലം അടയാളപ്പെടുത്തുന്നു. ഒരിക്കൽ ചരിത്രത്തിലേക്ക് മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവും അവിടന്ന് വീണ്ടും വരുന്ന അവിടത്തെ രണ്ടാം വരവിനെയും ആഗമനകാലത്ത് നാം അനുസ്മരിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു.

നാം നക്ഷത്രം ഒരുക്കുന്നതിന്റെ ബൈബിൾ പശ്ചാത്തലങ്ങൾ ഇവയാണ്:

  1. “ഞാൻ ലോകത്തിൻ്റെ പ്രകാശമാകുന്നു” (യോഹ 8:12) എന്നരുൾചെയ്ത, എല്ലാ ജനതകളെയും പ്രകാശിപ്പിക്കുന്ന ലോകത്തിൻ്റെ യഥാർഥ പ്രകാശമായ യേശുക്രിസ്തുവിനെ ഇത് പ്രഘോഷിക്കുന്നു. “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു” (യോഹ 1:9) എന്ന വചനവും ആഗമനകാലത്ത് പ്രത്യേകമായി അനുസ്മരിക്കുന്നു. “നമ്മുടെ ദൈവത്തിൻ്റെ ആർദ്രമായ കരുണയാൽ ഉന്നതത്തിൽനിന്നുള്ള ഉദയസൂര്യൻ നമ്മെ സന്ദർശിക്കുമ്പോൾ ഇരുളിലും മരണത്തിൻ്റെ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശം” വീശുന്നതിനെ (ലൂക്കാ 1:78-79) നക്ഷത്രങ്ങൾ ഓർമിപ്പിക്കുന്നു. “നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും” (മലാക്കി 4:2) എന്ന പ്രവചനവും ഇതിലൂടെ അനുസ്മരിക്കപ്പെടുന്നു.
  2. ആകാശത്ത് കിഴക്ക് ദിക്കിൽ കാണപ്പെട്ട നക്ഷത്രത്തെ പിന്തുടർന്ന് ബേത്ലെഹേമിൽ യേശുവിന്റെ അടുക്കൽ എത്തുന്ന മൂന്ന് ജ്ഞാനികൾ (മത്താ 2:2-10). യേശുവിന്റെ വരവ് ലോകത്തോട് വിളിച്ചറിയിച്ച ഈ നക്ഷത്രത്തെപ്പോലെ, നാം ഒരുക്കുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്കുള്ള യേശുക്രിസ്തുവിന്റെ ആദ്യത്തെ വരവിനെ ഓർമിപ്പിക്കുന്നു.
  3. “മുകളിൽ ആകാശത്തിൽ അദ്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും ഞാൻ നല്കും” (അപ്പ 2:19). യേശുവിന്റെ ആദ്യത്തെ വരവിനെ നക്ഷത്രം അടയാളപ്പെടുത്തിയതുപോലെ, ഇന്ന് നാം വാനിലേക്ക് ഉയർത്തുന്ന നക്ഷത്രങ്ങൾ യേശുവിന്റെ രണ്ടാം വരവ് വിളിച്ചറിയിച്ചുകൊണ്ടുള്ള അടയാളമാണ്.
  4. “നിങ്ങൾ അരമുറുക്കിയും വിളക്കുകൊളുത്തിയും ഇരിക്കുവിൻ. തങ്ങളുടെ യജമാനൻ കല്യാണവിരുന്നിൽനിന്നു മടങ്ങിവന്ന് വാതില്ക്കൽ മുട്ടുന്ന ഉടനെ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിൻ” (ലൂക്കാ 12:35- 36). നമ്മളും സദാ ജാഗരൂകരായ ഭൃത്യന്മാരെപ്പോലെ കത്തിച്ച വിളക്കുകളുമായി യേശുവിന്റെ രണ്ടാം വരവിനെ കാത്തിരിക്കുന്നു എന്നതിന്റെ അടയാളമാണ് നാമൊരുക്കുന്ന നക്ഷത്രങ്ങൾ.
  5. ‘വിളക്കുകളെടുത്ത് മണവാളനെ എതിരേല്ക്കാൻ കാത്തിരുന്ന ബുദ്ധിമതികളായ കന്യകമാരെപ്പോലെ’ (മത്താ 25:1-7) നക്ഷത്രവിളക്കുകളൊരുക്കി യേശുനാഥനെ സ്വീകരിക്കാൻ നമ്മളും ഒരുങ്ങിയിരിക്കുന്നു.
  6. ആകാശത്ത് തെളിയുന്ന മഴവില്ല് ദൈവത്തിന്റെ ഉടമ്പടിയെ അനുസ്മരിപ്പിക്കുന്നപോലെ (ഉത്പ 9:12-15), വാനിൽ ഉയർത്തുന്ന നക്ഷത്ര വിളക്കുകൾ ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയെയും രക്ഷകന്റെ വരവിനെക്കുറിച്ചുള്ള അവിടത്തെ വാഗ്ദാനത്തെയും അനുസ്മരിപ്പിക്കുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.