ഫെബ്രുവരി 2 തിങ്കൾ
ഒന്നാം വായന
മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് ഉടനെ തന്റെ അലയത്തിലേയ്ക്ക് വരും )
കർത്താവായ ദൈവം അരുൾചെയ്യുന്നു: ഇതാ, എനിക്കു മുൻപേ വഴിയൊരുക്കാൻ ഞാൻ എൻ്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ തേടുന്ന കർത്താവ് ഉടൻതന്നെ തൻ്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതൻ ഇതാ വരുന്നു. സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു. എന്നാൽ, അവിടത്തെ വരവിൻെറ ദിനത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവിടന്ന് പ്രത്യക്ഷനാകുമ്പോൾ അവിടത്തെ മുൻപിൽനില്ക്കക്കാൻ ആർക്കുകഴിയും? ഉലയിലെ അഗ്നിപോലെയും അലക്കുകാരൻ്റെ കാരംപോലെയുമാണ് അവിടന്ന്. വെള്ളി ഉലയിൽ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടന്ന് ഉപവിഷ്ടനാകും. ലേവീപുത്രൻമാർ യുക്തമായ ബലികൾ കർത്താവിന് അർപ്പിക്കുന്നതിനുവേണ്ടി അവിടന്ന് അവരെ സ്വർണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും. അപ്പോൾ യൂദായുടെയും ജറുസലേമിന്റെയും ബലി പഴയകാലത്തെന്നപോലെ കർത്താവിന് പ്രീതികരമാകും.
കർത്താവിന്റെ വചനം.
OR
ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(സകലത്തിലും അവൻ തൻ്റെ സഹോദരരോടു സദ്യശനാകേണ്ടിയിരുന്നു.
മക്കൾ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ, അവനും അവയിൽ ഭാഗഭാക്കായി. അത് മരണത്തിൻമേൽ അധികാരമുള്ള പിശാചിനെ തൻ്റെ മരണത്താൽ നശിപ്പിച്ച്, മരണഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്. എന്തെന്നാൽ, അവൻ സ്വന്തമായി എടുത്തത് ദൈവദൂതൻമാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്. ജനങ്ങളുടെ പാപങ്ങൾക്കു പരിഹാരം ചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാൻ അവൻ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു. അവൻ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാൻ അവനു സാധിക്കുമല്ലോ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ആരാണ് ഈ മഹത്ത്വത്തിന്റെ രാജാവ്! പ്രബലനായ കർത്താവുതന്നെ
കവാടങ്ങളേ, ശിരസ്സുയർത്തുവിൻ; പുരാതനകവാടങ്ങളേ. ഉയർന്നുനില്ക്കുവിൻ. മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!
ആരാണ് ഈ മഹത്ത്വത്തിന്റെ രാജാവ്! പ്രബലനായ കർത്താവുതന്നെ
ആരാണ് ഈ മഹത്ത്വത്തിൻ്റെ രാജാവ്? പ്രബലനും ശക്തനുമായ കർത്താവ്, യുദ്ധവീരനായ കർത്താവുതന്നെ.
ആരാണ് ഈ മഹത്ത്വത്തിന്റെ രാജാവ്! പ്രബലനായ കർത്താവുതന്നെ
കവാടങ്ങളേ, ശിരസ്സുയർത്തുവിൻ; പുരാതനകവാടങ്ങളേ, ഉയർന്നുനില്ക്കുവിൻ, മഹത്ത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!
ആരാണ് ഈ മഹത്ത്വത്തിന്റെ രാജാവ്! പ്രബലനായ കർത്താവുതന്നെ
ആരാണ് ഈ മഹത്ത്വത്തിൻ്റ രാജാവ്? സൈന്യങ്ങളുടെ കർത്താവു തന്നെ; അവിടന്നാണു മഹത്ത്വത്തിൻ്റ രാജാവ്.
ആരാണ് ഈ മഹത്ത്വത്തിന്റെ രാജാവ്! പ്രബലനായ കർത്താവുതന്നെ
അല്ലേലുയാ !
അല്ലേലൂയാ! അത് വിജാതീയർക്കു വെളിപാടിൻ്റെ പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിൻ്റെ മഹിമയുമാണ്. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എൻ്റെ കണ്ണുകൾകൊണ്ടുതന്നെ ഞാൻ രക്ഷ കണ്ടുകഴിഞ്ഞു)
(മോശയുടെ നിയമമനുസരിച്ച്. ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂൽ പുത്രൻമാരൊക്കെയും കർത്താവിന്റെ പരിശുദ്ധൻ എന്നു വിളിക്കപ്പെടണം എന്നും ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയോ ബലിയർപ്പിക്കണം എന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ അങ്ങനെ ചെയ്തത്.
ജറുസലെമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. അവൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്റെ അഭിഷിക് തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ അവൻ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കായി ശിശുവായ യേശുവിനെ മാതാപിതാക്കൻമാർ ദേവാലയത്തിൽ കൊണ്ടുചെന്നു. ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കർത്താവേ, അവിടത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കണമേ! എന്തെന്നാൽ, സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്ക് വെളിപാടിന്റെ പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിൻെറ മഹിമയുമാണ്). അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു. ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ച്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയ വിചാരങ്ങൾ വെളിപ്പെടും. നിൻെറ ഹ്യദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും.
ഫനുവേലിൻെറ പുത്രിയും ആഷേർവംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവൾ കന്യകപ്രായം മുതൽ ഏഴുവർഷം ഭർത്താവിനോടൊത്തു ജീവിച്ചു. എൺപത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർഥനയിലും കഴിയുകയായിരുന്നു. അവൾ അപ്പോൾത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമിൽ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
കർത്താവിന്റെ നിയമപ്രകാരം എല്ലാം നിവർത്തിച്ചശേഷം അവർ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേൽ ഉണ്ടായിരുന്നു.




